കൊൽക്കത്ത: ബംഗാളിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് തടയാനുള്ള ഏക പോംവഴി വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ 2026-ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ കുറഞ്ഞപ്പോൾ മമത ആഹ്ലാദിക്കുകയായിരുന്നു. രണ്ടിലേറെ സീറ്റുകളുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് അമിത് ഷാ പരിഹസിച്ചു.
രബീന്ദ്രസംഗീതത്തിന് പകരം ബംഗാൾ ഇന്ന് കേൾക്കുന്നത് ബോംബുകളുടെ ശബ്ദമാണെന്നും അദ്ദേഹം വിമർശിച്ചു. ആർജി കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ശക്തമാണ്. ഈ അവസരത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.