കൊവിഡ് കാലത്തിന് ശേഷം ജീവിതം മാറിമറിഞ്ഞതിനെ കുറിച്ച് മനസ് തുറന്ന് നടൻ സൂര്യ. തന്റെ കരിയർ, കുടുംബം, സുഹൃത്ത് എന്നിവ ഉപേക്ഷിച്ചാണ് ജ്യോതിക തന്നോടൊപ്പം ചെന്നൈയിലേക്ക് വന്നതെന്നും എന്നാൽ കൊവിഡിന് ശേഷം മുംബൈയിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും സൂര്യ തുറന്നുപറയുന്നു. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതികയെ കുറിച്ച് താരം പങ്കുവച്ചത്.
’18-19 വയസ് ഉള്ളപ്പോഴാണ് ജ്യോതിക ചെന്നൈയിലേക്ക് മാറിയത്. 27 വർഷത്തോളം ചെന്നൈയിൽ താമസിച്ചു. കുടുംബം, സുഹൃത്തുക്കൾ, കരിയർ അങ്ങനെ എല്ലാം ഉപേക്ഷിച്ചാണ് അവൾ ചെന്നൈയിലേക്ക് വന്നത്. എന്നാൽ കൊവിഡ് മഹാമാരി ഉണ്ടായതിന് ശേഷം ഞങ്ങൾ മുംബൈയിലേക്ക് താമസം മാറി. 27 വർഷത്തിന് ശേഷം ജ്യോതിക കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സമയം ചെലവഴിക്കുകയാണ്. ജ്യോതിക ഇന്ന് വളരെയധികം സന്തോഷവതിയാണ്.
പുരുഷന്മാർക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ സ്ത്രീകൾക്കും ആവശ്യമാണ്. അച്ഛനമ്മമാരോടൊപ്പം ജീവിക്കണമെന്ന് സ്ത്രീകളും എപ്പോഴും ആഗ്രഹിക്കും. അവളുടെ കരിയർ വളരുന്നതിന് സാക്ഷിയാകുന്നതിൽ ഞാനും വളരെ സന്തോഷവാനാണ്. മുംബൈയിൽ നിരവധി അവസരങ്ങൾ ജ്യോതികയെ തേടി എത്താറുണ്ട്. അതുകൊണ്ട് അവൾ മുംബൈയിൽ നിൽക്കണമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്’.
ഞാനും മുംബൈയിൽ അവർക്കൊപ്പം സമയം ചെലവിടാൻ തുടങ്ങുകയാണ്. ചെന്നൈയുമായും മുംബൈയുമായും ഒരു ബാലൻസിലാണ് മുന്നോട്ട് പോകുന്നത്. കുട്ടികളോടൊപ്പം പാർക്കിൽ പോകാനൊക്കെ മുംബൈയിൽ കഴിയുന്നുണ്ട്. എല്ലാ മാസവും പത്ത് ദിവസത്തെ ഇടവേള എടുക്കും. ആ സമയത്ത് ഫോൺ കോളുകളോ മറ്റ് പരിപാടികളോ ഉണ്ടാകാറില്ലെന്നും സൂര്യ പറഞ്ഞു.















