ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ക്രൂര അതിക്രമങ്ങളെ അപലപിച്ച് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ നരേന്ദ്ര മോദിയുമായും ഇന്ത്യയുമായും ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
2017 മുതൽ 2021 വരെയുള്ള ഭരണകാലത്ത് പ്രധാനമന്ത്രിയുമായി ദൃഢബന്ധം പങ്കിടാൻ ട്രംപിന് സാധിച്ചിരുന്നു. 2019-ൽ ടെക്സാസിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു, 2020-ൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ ട്രംപും പങ്കെടുത്തിരുന്നു. ഈ മാസാദ്യം പ്രധാനമന്ത്രിയെ തന്റെ മികച്ച സുഹൃത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
നവംബർ അഞ്ചിനാണ് അമേരിക്കൻ തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ട്രംപിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.















