അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റ് ആരാകുമെന്ന ആകംക്ഷയിലാണ് ലോകം. തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതികൾ. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന മാസത്തിനോ ദിവസത്തിനോ അമേരിക്കയിൽ ഒരു മാറ്റവും കാണില്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും.
ഈ വർഷം നവംബർ അഞ്ചിന്, അതായത് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുൻപുള്ള തെരഞ്ഞെടുപ്പുകളും നടന്നത് നവംബറിലെ ആദ്യ ചൊവ്വാഴ്ചയാകും. നാല് വർഷത്തിലൊരിക്കിലാണ് അമേരിക്കയിൽ പ്രസിഡൻ്റ് പദവിക്ക് മാറ്റം വരുന്നത്. നവംബറിലെ ആദ്യ ചൊവ്വാഴ്ചയുള്ള തെരഞ്ഞെടുപ്പ് പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 180 വർഷത്തെ ചരിത്രമാണ് ഇതിന് പിന്നിലുള്ളത്. 1845-ലെ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡേ ആക്‌ട് പ്രകാരം ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന അമേരിക്കൻ നിയമമാണ് ഇതിന് പിന്നിൽ.
1845-ന് മുൻപ് 34 ദിവസം കൊണ്ട് വോട്ടെടുപ്പ് പൂർത്തിയാക്കിയാൽ മതിയായിരുന്നു. ഡിസംബറിലെ ആദ്യ ബുധനാഴ്ചയ്‌ക്ക് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിച്ചാൽ മതി. എന്നാൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനങ്ങൾക്ക് പിന്നീട് വോട്ട് ചെയ്യാനൊരുങ്ങുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന വിമർശനം ഉയർന്നു. ഇതോടെയാണ് എല്ലാ സംസ്ഥാനങ്ങളും വോട്ട് ചെയ്യാനായി ഒരു ദിവസം തെരഞ്ഞടുത്തതും നിയമമായതും. 1848-ലാണ് ഈ നിയമപ്രകാരം നവംബറിലെ ആദ്യ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 1875 മുതൽ ഈ നിയമപ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
എന്തുകൊണ്ട് ആദ്യ ചൊവ്വാഴ്ച?
ഓവർസീസ് വോട്ട് ഫൗണ്ടേഷൻ ഓർഗനൈസേഷൻ പറയുന്നതനുസരിച്ച് ഈ ഫെഡറൽ നിയമം പാസാക്കുന്ന സമയത്ത് ഭൂരിഭാഗം അമേരിക്കക്കാരും കർഷകരായിരുന്നു. ഇവർ പോളിംഗ് സ്ഥലങ്ങളിൽ നിന്ന് വളരെ ദൂരെയായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് കാറുകൾ ഇല്ലായിരുന്നു. നടന്നും, കുതിരപ്പുറത്തും സഞ്ചരിച്ച് വേണമായിരുന്നു വോട്ട് ചെയ്യാനെത്താൻ. അതിനാൽ പോളിംഗ് തീയതി നിശ്ചയിക്കുമ്പോൾ വോട്ടർമാർക്ക് എത്തിച്ചേരാനുള്ള യാത്രാ ദിനങ്ങൾ കൂടി കണക്കിലെടുക്കേണ്ടതായിവന്നു. മിക്കവരും ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നതിനാൽ വാരാന്ത്യങ്ങൾ ഒഴിവാക്കി. ബുധനാഴ്ചകൾ അക്കാലത്ത് കർഷകരുടെ വിപണി ദിവസമായിരുന്നു. തിങ്കളാഴ്‌ച യാത്ര ചെയ്‌തെത്തി, ചൊവ്വാഴ്‌ച വോട്ട് ചെയ്‌ത് മടങ്ങിയാൽ അവർക്ക് ബുധനാഴ്‌ചകളിലെ വിപണിയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു. അങ്ങനെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പിനുള്ള ദിനമായി മാറിയത്.
എന്തുകൊണ്ട് നവംബർ മാസം?
കർഷകർക്കും ഗ്രാമീണർക്കും വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് നവംബർ മാസം തെരഞ്ഞെടുത്തത്. കൃഷിയിറക്കുന്ന സമയമാണ് വസന്തകാലം. വേനൽക്കാലത്ത് അവർ വയലിൽ പണിയെടുക്കുന്നു. നവംബറിന്റെ തുടക്കത്തോടെ വിളവെടുപ്പ് പൂർത്തിയാകുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള മാസമായി നവംബറിനെ തെരഞ്ഞെടുത്തത്.















