കൊച്ചി: ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ. അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ശുപാർശകളുള്ളത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്നും സ്വകാര്യ ചടങ്ങുകൾക്ക് ആനയെ ദുരുപയോഗം ചെയ്യരുതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുതെന്ന കർശന നിർദേശമാണ് റിപ്പോർട്ടിലുള്ളത്.
രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ആനകളുടെ സമീപത്ത് നിന്ന് 10 മീറ്റർ എങ്കിലും അകലത്തിൽ മാത്രമേ ജനങ്ങളെ നിർത്താവൂ. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ ആനകളെക്കൊണ്ട് ചെയ്യിക്കാൻ പാടുള്ളതല്ല. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.