കോഴിക്കോട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ. സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഓഫീസിൽ വലിയ സ്വീകരണം നൽകിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പഴയ മലയാളം സിനിമാ ഗാനത്തിലെ വരികളിലൂടെയാണ് കെ മുരളീധരൻ അതൃപ്തി തുറന്നു പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴും കെ മുരളീധരൻ അഭിപ്രായം മറച്ചുവെച്ചില്ല.
സന്ദീപിന്റെ വരവ് കോൺഗ്രസിലെ എല്ലാ നേതാക്കൾക്കും ഉൾക്കൊളളാൻ കഴിഞ്ഞില്ലെന്നതിന്റെ സൂചനയാണ് കെ മുരളീധരന്റെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്താൻ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.
പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ… എന്ന വരികളാണ് അദ്ദേഹം പങ്കുവെച്ചത്. 1972 ൽ പുറത്തിറങ്ങിയ ബ്രഹ്‌മചാരി എന്ന ചിത്രത്തിലെ ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളാണിത്. ആകാശ ഗോപുരത്തിൻ മുകളിലുദിച്ചൊരാദിത്യ ബിംബമിതാ കടലിൽ മുങ്ങി… എന്ന വരികളും ഈ പാട്ടിലുണ്ടെങ്കിലും അത് കെ മുരളീധരൻ സൂചിപ്പിച്ചിട്ടില്ല. അതേസമയം ഫെയ്‌സ്ബുക്കിലെ പോസ്റ്റിൽ കമന്റുകളുമായി കോൺഗ്രസ് അണികളും രംഗത്തെത്തി. ഞാൻ ഞാൻ ഞാനെന്ന ഭാവം വി.ഡി. സതീശനെ ഉദ്ദേശിച്ചാണോ എന്നാണ് കമന്റുകളിൽ കൂടുതൽ പേരും ചോദിക്കുന്നത്.
പിന്നാലെ മാദ്ധ്യമങ്ങളെ കണ്ടപ്പോഴും നിലപാട് മറച്ചുവെയ്‌ക്കാൻ കെ മുരളീധരൻ തയ്യാറായില്ല. പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ വയനാട് പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയെങ്കിലും പ്രചാരണത്തിന് പോകാമായിരുന്നു. അത്രയേറെ രാഹുൽ ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ചിട്ടുളള ആളാണ്. ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ ജോഡോ യാത്ര നടത്തേണ്ടത് കശ്മീരിലേക്കല്ല ആൻഡമാൻ നിക്കോബാറിലേക്കാണെന്നും അവിടെ സവർക്കറെ പാർപ്പിച്ച മുറിയിൽ പോയി നമസ്‌കരിച്ച് ക്ഷമാപണം നടത്തണമെന്നും പറഞ്ഞ ആളാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയെ ചികിത്സയ്‌ക്കായി കോട്ടയ്‌ക്കലിൽ അഡ്മിറ്റ് ചെയ്തപ്പോൾ കോട്ടയ്‌ക്കലല്ല കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞതും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുൻപ് പ്രിയങ്കയ്‌ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിൽ രാഹുലിനോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു. മറ്റ് പല പാർട്ടികളും നോക്കി നടന്നില്ല ഏതായാലും കോൺഗ്രസിലേക്ക് വന്നു. സ്വാഗതം. പക്ഷെ ഒരു കാര്യമേയുളളൂ, ഈ സ്‌നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് എന്നും നിലനിൽക്കണം. തുടർന്നുളള എല്ലാ കാലഘട്ടത്തിലും രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിൽക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.