തിരുവനന്തപുരം: കെൽട്രോണിന് നൽകാനുള്ള തുക കേരളാ സർക്കാർ നൽകിയതോടെ ഇടയ്‌ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും തുറന്നു. വാഹനയാത്രക്കാർക്കു കനത്ത പിഴകൾ വന്നുതുടങ്ങി.
മിക്ക കുറ്റങ്ങൾക്കും വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ കോടതിക്കു കൈമാറും എന്നതാണ് ചട്ടം.
ഇടക്കാലത്ത് സാങ്കേതികപ്രശ്‌നങ്ങളും കെൽട്രോണിന്റെ പൈസ നൽകാത്തതും കാരണം എ.ഐ. ക്യാമറകൾ വഴിയുള്ള കൊടും പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി റിപ്പോർട്ടുണ്ട് .
ഇടക്കാലത്ത് നിർത്തി വെച്ചിരുന്ന പിഴയിടൽ ഒരു മുന്നറിയിപ്പും കൂടാതെ പുനരാരാരംഭിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചമുതൽ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ മൊബൈൽഫോണിൽ വന്നുതുടങ്ങി. അപ്പോഴാണ് വീണ്ടും ക്യാമറകൾ പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്.
എസ്.എം.എസ്. ആയി പിഴ അറിയിപ്പ് ലഭിക്കും. കൂടെയുള്ള ലിങ്കിൽ കയറി ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്‌ക്കാം. ഏഴുദിവസത്തിനകം അടയ്‌ക്കാത്തവരുടെ പിഴ വെർച്വൽ കോടതിയിലേക്കു കൈമാറുമെന്നാണ് ചട്ടം. എന്നാൽ അറിയിപ്പുകൾ വൈകി വരുന്നതിനാൽ പലർക്കും പിഴ ഒടുക്കാൻ കഴിയാത്തതായി റിപ്പോർട്ടുണ്ട്. എസ്.എം.എസ്. ലഭിച്ചശേഷം പിഴയടയ്‌ക്കാൻ നോക്കുമ്പോഴാണ് പലരും ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞുവെന്നത് അറിയുന്നത്.
തലസ്ഥാന നഗരിയിൽ മിക്ക പ്രധാന കവലകളിലും സിഗ്നൽ സംവിധാനം മാസങ്ങളായി പണിമുടക്കിയിരിക്കുകയാണ്. സ്മാർട്ട്‌സിറ്റി റോഡുപണിയുടെ ഭാഗമായി പലയിടത്തുംറോഡിലെ വരകൾ മായ്ഞ്ഞുപോയി, വൺവേ സംവിധാനവും ഇല്ലാതെയായി.സിഗ്നൽ കൃത്യമായി പ്രവർത്തിക്കാതെയും റോഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെയും ക്യാമറകൾ പ്രവർത്തിപ്പിച്ച് കൊള്ളയടിക്കുകയാണെന്നു ജനങ്ങൾ പരാതിപ്പെടുന്നു.















