ഭാഗ്യനഗർ; ലോക സമൂഹത്തിന് ജീവിതമൂല്യങ്ങളുടെ മാതൃക ആദ്യമായി നൽകിയത് ഇന്ത്യൻ തത്ത്വചിന്താ സംവിധാനങ്ങളാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പൂർവ്വികരുടെ മഹത്തായ ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ഹൈദരാബാദിലെ ഭാഗ്യനഗറിൽ ലോക്മന്ഥൻ വേദിയിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
ഇന്ത്യൻ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം പുരാതന കാലം മുതൽ തന്നെ ലോകമെമ്പാടും വ്യാപിച്ചിരുന്നു. ഇന്ത്യയുടെ മതവിശ്വാസങ്ങൾ, കല, സംഗീതം, സാങ്കേതിക വിദ്യ, മെഡിക്കൽ സംവിധാനങ്ങൾ, ഭാഷ, സാഹിത്യം എന്നിവ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വവും കൊളോണിയൽ ശക്തികളും നൂറ്റാണ്ടുകളായി ഇന്ത്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമല്ല, നമ്മുടെ സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
നമ്മുടെ സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യത്തെ നിന്ദിച്ച ഭരണാധികാരികൾ പൗരന്മാരിൽ സാംസ്‌കാരിക അപകർഷതാബോധം വളർത്തി. നമ്മുടെ ഐക്യത്തിന് ദോഷകരമാകുന്ന വിധത്തിൽ ഇത്തരം ചിന്തകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളുടെ കീഴടങ്ങൽ കാരണം, നമ്മുടെ പൗരന്മാർ അടിമത്ത മാനസികാവസ്ഥയുടെ ഇരകളായി. ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിന് ‘രാഷ്‌ട്രം ആദ്യം’ എന്ന വികാരം പൗരന്മാരിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ലോക്മന്ഥൻ, ഈ വികാരം പ്രചരിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തുന്നതായും രാഷ്‌ട്രപതി പറഞ്ഞു.

2018 ൽ റാഞ്ചിയിൽ നടന്ന ലോക്മന്ഥനിൽ പങ്കെടുത്ത കാര്യം രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിലും പൈതൃകത്തിലും പാരമ്പര്യത്തിലും ഐക്യം ഊട്ടിയുറപ്പിക്കാനുളള പരിശ്രമങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാരും ഇന്ത്യയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകം മനസ്സിലാക്കണമെന്നും നമ്മുടെ അമൂല്യമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തണമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
വനത്തിലോ നഗരത്തിലോ ഗ്രാമത്തിലോ താമസിക്കുന്നവരാകട്ടെ, നാമെല്ലാം ഇന്ത്യക്കാരാണ്. ദേശീയ ഐക്യത്തിന്റെ ഈ വികാരം എല്ലാ വെല്ലുവിളികൾക്കിടയിലും നമ്മെ ഒരുമിപ്പിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത്, കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, പ്രജ്ഞാപ്രവാഹ് ദേശീയസംയോജകൻ ജെ നന്ദകുമാർ, തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. 24 വരെയാണ് ലോക്മന്ഥൻ നടക്കുക.















