ഗോരഖ്പൂർ: ആത്മീയതയുടെ പാരമ്പര്യമുളള ഗോരഖ്പൂരിന്റെ മണ്ണിൽ എബിവിപിയുടെ 70-ാം ദേശീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 1200 ലധികം പ്രതിനിധികളെ സാക്ഷിയാക്കി സോഹോ കോർപ്പറേഷൻ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയിലെ ദേവി അഹല്യ ഭായി ഹോൾക്കർ നഗരിയിലാണ് സമ്മേളനം നടക്കുന്നത്. ഭാരതം സ്വയംപര്യാപ്തത കൈവരിക്കേണ്ടത് വളരെ സുപ്രധാനമാണെന്നും അതിനായി അശ്രാന്ത പരിശ്രമം നടത്തേണ്ടുന്ന സമയമാണ് ഇതെന്നും ശ്രീധർ വെമ്പു ഉദ്ഘാടന വേദിയിൽ പറഞ്ഞു. രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ നവ സംരംഭങ്ങൾ സുപ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്നും ഈ സംരംഭങ്ങൾ കെട്ടിപ്പടുക്കേണ്ടത് ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ. രാജ് ശരൺ ഷാഹിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും ചുമതലയേറ്റു. സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ ആവേശകരമായ വരവേൽപാണ് ഇരുവർക്കും നൽകിയത്. ദേശീയ സെക്രട്ടറി ശാലിനി വർമ്മ, ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർപേഴ്‌സണും ഗോരഖ്പൂർ മേയറുമായ മംഗളേഷ് ശ്രീവാസ്തവ, ജനറൽ സെക്രട്ടറി കാമേശ്വർ സിംഗ്, എബിവിപി ഗോരക്ഷ് പ്രാന്ത് അധ്യക്ഷൻ രാകേഷ് കുമാർ സിംഗ്, സെക്രട്ടറി മയങ്ക് റായ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപിയുടെ അംഗത്വം 55 ലക്ഷം കടന്ന സന്തോഷവാർത്ത ചുമതല ഒഴിഞ്ഞ ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പ്രവർത്തകരെ അറിയിച്ചു. വലിയ കരഘോഷത്തോടെയാണ് സമ്മേളന നഗരിയിലെ പ്രതിനിധികൾ ഇതിനെ വരവേറ്റത്. എബിവിപി രാഷ്‌ട്രത്തെ സശക്തമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും കഴിഞ്ഞ 76 വർഷം കൊണ്ട് സംഘടനക്ക് അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഡോ. വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. സമ്മേളനം മൂന്ന് ദിവസം നീണ്ടു നിൽക്കും.















