മുംബൈ : മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താക്കറെ കുടുംബത്തിന്റെ പ്രകടനം വിലയിരുത്തുമ്പോൾ ചില തമാശകൾ കാണുവാൻ സാധിക്കും. ബാലാസാഹേബ് താക്കറെയുടെ മരുമകൻ രാജ് താക്കറെ സ്ഥാപിച്ച എം എൻ എസ് അഥവാ മഹാരാഷ്‌ട്ര നവ നിർമ്മാണ സേനയുടെ സ്ഥാനാർത്ഥിയായി രാജ് താക്കറെയുടെ മകൻ അമിത് രാജ് താക്കറെ ഇക്കുറി കളത്തിലിറങ്ങിയിരുന്നു. മുംബൈയിലെ മാഹിം മണ്ഡലത്തിലായിരുന്നു അദ്ദേഹം മത്സരിച്ചത്. എന്നാൽ അവിടെ ജയിച്ചത് ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ സഥാനാർഥിയാണ്. എൻ ഡി എയിൽ നിന്നും മത്സരിച്ച ശിവസേനയുടെ സ്ഥാനാർഥിക്കാണ് അവിടെ രണ്ടാം സ്ഥാനം. അമിത് താക്കറെ കേവലം 33062 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതെ സമയം മുംബൈയിലെ വാർളി നിയോജക മണ്ഡലത്തിൽ അങ്കത്തിനിറങ്ങിയ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ ജയമാണ് ഇപ്പോൾ രാഷ്‌ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. എൻ ഡി എ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച മിലിന്ദ് ദേവ്‌റ ആണ് ഇവിടെ ആദിത്യ താക്കറെയോട് പരാജയപ്പെട്ടത്. ആദിത്യ താക്കറെയ്‌ക്ക് 63324 വോട്ടുകൾ ലഭിച്ചപ്പോൾ മിലിന്ദ് ദേവ്‌റ 54523 വോട്ടുകൾ നേടി. ഇരുവരും തമ്മിലുള്ള വ്യത്യാസം കേവലം 8801 വോട്ടുകൾ മാത്രം.
എന്നാൽ ഈ മണ്ഡലത്തിൽ രാജ് താക്കറെയുടെ എം എൻ എസ് സ്ഥാനാർത്ഥിയായി മത്സരിച്ച സന്ദീപ് സുധാകർ ദേശ്പാണ്ടേ 19367 വോട്ടുകൾ നേടി. സാധാരണ ഗതിയിൽ ഇൻഡി സഖ്യ വിരുദ്ധ വോട്ടുകളാണ് എം എൻ എസ് പിടിക്കുക. അങ്ങിനെ നോക്കിയാൽ എം എൻ എസ് സ്ഥാനാർഥിക്ക് കിട്ടിയ 19367 വോട്ടുകളിൽ ഭൂരിഭാഗവും മിലിന്ദ് ദേവ്‌റയ്‌ക്ക് ലഭിക്കേണ്ടതാണ്. തത്വത്തിൽ എം എൻ എസ് നേടിയ വോട്ടുകൾ കാരണമാണ് ആദിത്യ താക്കറെ ജയിച്ചതെന്നു കാണാം















