തിരുവനന്തപുരം; സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരിൽ സർക്കാർ ജീവനക്കാരും. 1458 സർക്കാർ ജീവനക്കാരാണ് ശമ്പളത്തോടൊപ്പം അനധികൃതമായി ഈ പെൻഷനും വാങ്ങുന്നത്. ധന വകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ ക്ഷേമപെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ.
ഗസറ്റഡ് ഉദ്യോഗസ്ഥരും അസിസ്റ്റന്റ് കോളേജ് പ്രൊഫസർമാരും ഹയർ സെക്കണ്ടറി അധ്യാപകരും അടക്കം ഇങ്ങനെ പെൻഷൻ കൈപ്പറ്റുന്നവരിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർ അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചു പിടിക്കാൻ ധനവകുപ്പ് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാനും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദേശിച്ചു. ക്ഷേമ പെൻഷൻ നൽകുന്നതിലുൾപ്പെടെ സംസ്ഥാനം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനിടെയാണ് ഇത്തരത്തിൽ വേലി തന്നെ വിളവ് തിന്നുന്ന കാര്യം കണ്ടെത്തിയത്.
രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലി എടുക്കുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്. ആരോഗ്യവകുപ്പ് കഴിഞ്ഞാൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇങ്ങനെ ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ രണ്ടാം സ്ഥാനത്ത്. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും. കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്റ്റീസ് വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു. മറ്റ് വിവിധ വകുപ്പുകളിലും ഇങ്ങനെ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരുടെ വിവരങ്ങൾ ധനവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.















