ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാഴ്സി രോഗത്തോട് പൊരുതി സ്വപ്ന നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിൽ പത്തനംതിട്ട കൂരമ്പാല സ്വദേശി രാഗേഷ് കൃഷ്ണൻ. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ രാഗേഷ് രചനയും സംവിധാനവും നിർവഹിച്ച സിനിമയായ ‘കളം @ 24’ കഴിഞ്ഞ ദിവസം തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. സെറിബ്രൽ പാഴ്സി ബാധിതനായ രാജ്യത്തെ തന്നെ ആദ്യ മുഴുനീള സംവിധായകനാണ് രാഗേഷ് കൃഷ്ണൻ കൂരമ്പാല.
” പ്ലസ്ടു മുതലുള്ള ആഗ്രഹമാണ് സഫലമായതെന്ന് രാകേഷ് ജനം ടിവിയോട് പറഞ്ഞു. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു. ആഗ്രഹം പറഞ്ഞപ്പോൾ ഒരുപാട് പേർ കളിയാക്കുകും കുറ്റപ്പെടുത്തുകയും ചെയ്തു. അമ്മയാണ് എന്റെ കരുത്ത്. സിനിമ സ്വപ്നം ആദ്യം പറഞ്ഞതും അമ്മയോടാണ്. ഈ രീതിയിൽ സംസാരിക്കാനും കാര്യങ്ങൾ ചെയ്യാനും പഠിപ്പിച്ചിത് അമ്മയാണ്. ഹാൻഡിക്യാപ്ഡ് ആണെന്ന് പറഞ്ഞ് ഒന്നിൽ നിന്നും അമ്മ മാറ്റി നിർത്തിയിട്ടില്ല. എന്റെ കൂട്ടുകാരും അയൽക്കാരും നന്നായി സപ്പോർട്ട് ചെയ്തു. കൈ പ്രശ്നമായതിനാൽ എഴുതാൻ ആദ്യം വളരെ ബുദ്ധിമുട്ടി. ഞാൻ എഴുതിയത് എനിക്ക് മാത്രമേ വായിക്കാൻ പറ്റൂ. അത്കൊണ്ട് പിന്നീട് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് എടുക്കുകയായിരുന്നു”, രാഗേഷ് പറഞ്ഞു.
വലിയൊരു സുഹൃത്ത് വലയത്താൽ സമ്പന്നനാണ് രാഗേഷ്. സിനിമയുടെ അണിയറ പ്രവർത്തകരിൽ ഏറെയും സുഹൃത്തുക്കളായിരുന്നു. അഞ്ച് ആൽബങ്ങളും രണ്ട് ഹ്രസ്വ ചിത്രങ്ങളും ഒരുക്കിയതിന് ശേഷമാണ് സിനിമയിലേക്ക് കടന്നത്. ‘കളം @ 24’ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആറ് തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്.
പന്തളം, കായംകുളം, നോർത്ത് പറവൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. സിനി ഹൗസ് പ്രൊഡക്ഷൻസും സിഎംകെ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അങ്കിത് ജോർജ് അലക്സ്, ശിശിര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിശാൽ മോഹൻദാസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ബിഞ്ജു ബാബു ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.















