ആലപ്പുഴ: വൈകല്യങ്ങളോടെ നവജാതശിശു ജനിച്ച സംഭവത്തിൽ ലാബുകൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ലാബുകളിൽ നടത്തിയ സ്കാനിംഗിൽ കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനായില്ലെന്നും സ്കാനിംഗിന് ശേഷമുള്ള വിവരങ്ങൾ ലാബ് അധികൃതർ കളഞ്ഞതായും ആരോഗ്യ വകുപ്പ് കണ്ടെത്തി.
വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ ലാബുകളുടെ ലൈസൻസ് റദ്ദാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധ സംഘം അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് തിങ്കളാഴ്ച ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട്ട് പഠിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സ്കാനിംഗ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. സ്കാനിംഗ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ അന്വേഷണ സംഘം കുടുംബത്തിന് നിർദേശം നൽകി.
അന്വേഷണത്തിന് നിയോഗിച്ചിരുന്ന ജില്ലാതല അന്വേഷണ സമിതിയെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിക്ക് മാത്രമായിരിക്കും അന്വേഷണ ചുമതല.















