നടി സുകുമാരിക്ക് സിനിമാ സെറ്റുകൾ എന്നും വീട് പോലെയായിരുന്നുവെന്ന് സംവിധായകൻ ലാൽജോസ്. ലൊക്കേഷനിലുള്ളവരെ മക്കളെ പോലെയാണ് സുകുമാരി കണ്ടിരുന്നതെന്നും എല്ലാ ദിവസവും ക്ഷേത്രത്തിൽ പോയി അവർ വർക്ക് ചെയ്യുന്ന സിനിമയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, സുകുമാരി തുടങ്ങിയ കലാപ്രതിഭകളോടൊപ്പം വർക്ക് ചെയ്തതിന്റെ ഓർമകൾ പങ്കുവക്കുകയായിരുന്നു ലാൽജോസ്.
സുകുമാരി ചേച്ചിക്ക് ഷൂട്ടിംഗ് ലൊക്കേഷനുകൾ അവരുടെ വീട് പോലെയായിരുന്നു. സെറ്റിലുള്ളവരെയെല്ലാം മക്കളെ പോലെയാണ് കാണുന്നത്. ചെയ്യുന്ന സിനിമകൾക്കെല്ലാം വേണ്ടി ചേച്ചി പ്രാർത്ഥിക്കുമായിരുന്നു. ചിലപ്പോൾ കാണുമ്പോൾ നമ്മളെയൊക്കെ സുഖിപ്പിക്കാൻ ചെയ്യുന്നതാണെന്ന് വിചാരിക്കും. പക്ഷേ, അങ്ങനെയല്ല. ഞാൻ വർക്ക് ചെയ്തിട്ടുള്ള എല്ലാ സിനിമയിലും സുകുമാരി ചേച്ചി രാവിലെ ക്ഷേത്രത്തിൽ പോകും. അടുത്തുള്ള ഏതെങ്കിലും അമ്പലത്തിലാണ് പോവുന്നത്.
സിനിമയുടെ പേരിൽ വഴിപാട് കഴിപ്പിക്കും. സംവിധായകന്റെ പേരിൽ പൂജയ്‌ക്ക് കൊടുക്കും. ചേച്ചിക്ക് സീനൊന്നും ഇല്ലെങ്കിലും പൂജ ചെയ്തതിന്റെ പ്രസാദവുമായി ലൊക്കേഷനിലേക്ക് വരും. അതൊക്കെ ചെയ്യുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കാൻ വേണ്ടിയല്ല, സിനിമ കിട്ടാനും വേണ്ടിയല്ല. സിനിമയോടുള്ള സ്നേഹം കൊണ്ടാണെന്നും ലാൽജോസ് പറഞ്ഞു.















