കൊടുങ്ങല്ലൂർ: കേരളത്തിലെ ഹിന്ദു ഭക്തസമൂഹം എല്ലാ വിഷയങ്ങളിലും സദാ ജാഗ്രത പുലർത്തേണ്ട അവസ്ഥാവിശേഷമാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി. ശബരിമല കർമ്മസമിതിയുടെയും കൊടുങ്ങല്ലൂർ വിചാരവേദിയുടെയും നേതൃത്വത്തിൽ നടത്തുന്ന ഹിന്ദുവിചാര സദസ്സിൽ ‘ശബരിമലയിൽ വാമനനോ/ വാപുരനോ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമലയെ ഒന്നിന് പുറകേ ഒന്നായി വിവാദങ്ങളുടെ ഭൂമികയാക്കി മാറ്റാനുളള ശ്രമം കുറെക്കാലമായി തുടങ്ങിയിട്ട്. ശബരിമലയെയും അയ്യപ്പഭക്തൻമാരെയും ഹൈന്ദവ സമാജത്തെയും ഒരുപോലെ അവഹേളിക്കാനുളള നീക്കങ്ങളും കുറച്ചുകാലമായി ശക്തിപ്പെടുകയാണ്. ശക്തമായ ഹൈന്ദവ ചേതന ഒറ്റക്കെട്ടായി ഉയർന്നപ്പോൾ അത്തരം അവഹേളനത്തിന് മുതിർന്നവർ പിന്തിരിഞ്ഞിരുന്നു. കേരളത്തിലെ അമ്മമാർ നാമജപത്തോടെ ഇതുവരെ കാണാത്ത വിധം തെരുവിലേക്ക് ഇറങ്ങിയപ്പോൾ അതുണ്ടാക്കിയ ശക്തി എത്രമാത്രമെന്ന് നേരിട്ട് തിരിച്ചറിഞ്ഞതിന്റെ ഫലമായി ബാഹ്യമായിട്ടെങ്കിലും കുറച്ച് മാറ്റങ്ങൾ വരുത്താൻ പലരും തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ വീണ്ടും വീണ്ടും ഹൈന്ദവ ചേതനയെ അവഹേളിക്കാനുളള പരിശ്രമം നടക്കുകയാണ്. അതാണ് ബാഹ്യമായ മാറ്റമെന്ന് ഉദ്ദേശിച്ചതെന്നും ചിദാനന്ദപുരി സ്വാമി പറഞ്ഞു. എപ്പോഴാണോ സമാജികമായ ജാഗ്രതക്കുറവ് വരുത്തുന്നത് അപ്പോൾ നേർവിപരീതമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യാതൊരു തരത്തിലുളള ശാസ്ത്രീയ പരിശോധനയുമില്ലാതെ അവിടുത്തെ ഓരോ ആചാരങ്ങളെയും നശിപ്പിക്കുകയാണ്. ഹൈക്കോടതിയുടെ യഥാസമയമുളള ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അതിന്റെ ഭാഗമായി ഭസ്മക്കുളവും മാറുമായിരുന്നു. ജാഗ്രതയുളള ഒരു സമൂഹം ഉളളതുകൊണ്ടാണ് ഹൈക്കോടതിയുടെ മുൻപിലേക്ക് ആ നീക്കം വന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗിയായ നൈഷ്ഠികബ്രഹ്‌മചാരിയായ അയ്യപ്പൻ ധർമ്മശാസ്താവിൽ സമാഹിതനായ സ്ഥാനം എന്ന നിലയിലാണ് ശബരിമലയ്‌ക്ക് വിശേഷം കൽപിക്കുന്നത്. അല്ലാതെ അയ്യപ്പക്ഷേത്രം ധാരാളമുണ്ട്. ആ നിലയ്‌ക്കാണ് ക്ഷേത്രത്തിനപ്പുറം പവിത്രത കൽപിച്ച് ശബരിമലയിൽ ആരാധന ചെയ്യുന്നത്. അവിടെ വിശിഷ്ടങ്ങളായ ചടങ്ങുകളുണ്ട്. അത് യഥാക്രമമായി മനസിലാക്കാതെ പോയതുകൊണ്ടാണ് അയ്യപ്പന്റെ മാതൃസ്ഥാനീയയായ മാളികപ്പുറം കാമുകിയായി മാറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
മകരം ഒന്ന് മുതൽ അഞ്ച് ദിവസം നടക്കുന്ന ചടങ്ങിൽ വിശിഷ്ടങ്ങളായ ചടങ്ങുകളുടെ ഭാഗമായി അയ്യപ്പസ്വാമിയെ മണിത്തറയിൽ നിന്ന് എഴുന്നെളളിച്ച് താഴേക്ക് കൊണ്ടുപോകും. നായാട്ട് വിളികളോട് കൂടിയ എഴുന്നെളളത്തിന്റെ ഭാഗമായി മാളികപ്പുറത്തമ്മയുടെ മുൻപിലെത്തുമ്പോൾ അയ്യപ്പസ്വാമി കുനിയുന്നുണ്ട്. അമ്മയുടെ മുൻപിലാണ് കുനിയുന്നത്, കാമുകിയുടെ മുൻപിലല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കെയാണ് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് അമ്മയെ കാമുകിയാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രബോധമില്ലാത്ത ഒരു ധാരണയുമില്ലാത്ത സമൂഹത്തിന് മുൻപിൽ എന്ത് പറഞ്ഞുകൊടുത്താലും സ്വീകരിക്കും. ഇതാണ് ഓരോ സങ്കൽപത്തിലും വന്നുചേരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്ര രചയിതാവും രാഷ്‌ട്രീയ നിരീക്ഷകനുമായ ‘ശന്തനു ഗുപ്ത’യാണ് ഉദ്ഘാടനം ചെയ്തത്. വിശ്വഹിന്ദു പരിഷത്ത് കേരള അധ്യക്ഷൻ വിജി തമ്പി, വികെ വിശ്വനാഥൻ(ആർഎസ്എസ് മുതിർന്ന കാര്യകർത്താവ്) എന്നിവർ പങ്കെടുത്തു.















