കൊച്ചി: വരും കാലഘട്ടത്തിൽ കുട്ടികൾ രക്ഷിതാക്കളോട് മാത്രമല്ല കമ്പ്യൂട്ടറുകളോടും യുദ്ധം ചെയ്യേണ്ടി വരുമെന്ന് ഡോ.വി.പി.ജോയ് ഐ.എ.എസ്. ഇത് മുന്നിൽക്കണ്ട് രക്ഷകർത്താക്കൾ ആദ്യം കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടത് മൊബൈൽ ഫോണുകളെയല്ല പുസ്തകങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു. 27-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തകോത്സവ, വർണ്ണോത്സവ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിഞ്ഞുള്ള വായന കുട്ടികളിൽ മാനുഷിക മൂല്യത്തിന്റെ മഹത്വത്തെ കുടിയിരുത്തും. സാമൂഹ്യ അവബോധമുള്ള തലമുറയെ വാർത്തെടുക്കാൻ പുസ്തക വായന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായനയെ ജീവിതചര്യയുടെ ഒരു ഭാഗമാക്കണമെന്നും, വായന എന്നുള്ളത് ഈശ്വരാരാധനയ്‌ക്ക് തുല്യമായ ഒരു കർമ്മമാണെന്നും, മാനവ സേവയുടെ ഭാഗമാണെന്നും കുട്ടികളുടെ സമ്മാന വിതരണം നിർവഹിച്ച ഡോ.സരോജ ഥാപ്പ പറഞ്ഞു.
അഡ്വ.ടി.പി.എം ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച പ്രസാധകനുള്ള പുരസ്‌ക്കാരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഡയറക്ടർ ഡോ. എം.സത്യൻ ഏറ്റു വാങ്ങി. ജി.ബി.ഹരീന്ദ്രനാഥ് രചിച്ച യേശുദാസസാഗര സംഗീതം എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ചടങ്ങിൽ യശോദ ഷേണായി, പി.ബി.രഞ്ജിത്ത്, ലിജി ഭരത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു. 2024 ജൂൺ 19 മുതൽ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ വച്ചു നടത്തിയ കുട്ടികളുടെ പുസ്തകോത്സവത്തിന്റെയും, ചിത്ര രചനാ മത്സരങ്ങളുടെയും, സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് പ്രൈസും, ഫലകവും സമ്മാനിച്ചു.
എറണാകുളത്തപ്പൻ ക്ഷേത്രമൈതാനിയിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി നടന്നു വന്ന 27-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ കൊടിയിറങ്ങി. 200ഓളം പുസ്തക പ്രസാധകർ പരിപാടികളിൽ പങ്കെടുത്തു. പ്രവേശനം സൗജന്യമായിരുന്ന പുസ്തകോത്സവത്തിൽ ഒട്ടനവധി ചർച്ചകളും, പുസ്തക പ്രകാശനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി നടന്നു















