ന്യൂഡൽഹി: 2008 ൽ യുപിഎ സർക്കാരിന്റെ കാലത്ത് സോണിയ ഗാന്ധി എടുത്ത ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എഴുതിയ സ്വകാര്യ കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി സംഗ്രഹാലയ ഔദ്യോഗികമായി കത്തയച്ചു. ഇതേ ആവശ്യം ഉന്നയിച്ച് സെപ്റ്റംബറിൽ സോണിയ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന പ്രധാനമന്ത്രി സംഗ്രഹാലയ നടത്തിയിരുന്നു. അതിന് സോണിയയിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയോടുള്ള ഏറ്റവും പുതിയ അഭ്യർത്ഥന.
കത്തുകൾ യഥാർത്ഥ രൂപത്തിൽ തിരികെ നൽകാനോ ഡിജിറ്റൽ പകർപ്പുകളോ ഫോട്ടോ കോപ്പികളോ നൽകാനോ പിഎംഎംഎൽ ( The Prime Minister’s Museum and Library ) അംഗം റിസ്വാൻ കദ്രി രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കത്തുകൾ 1971-ലാണ് ഈ മ്യൂസിയത്തിൽ എത്തിയത്. 2008-ൽ അവ 51 പെട്ടികളിലാക്കി സോണിയാ ഗാന്ധിക്ക് അയച്ചതായി രേഖകളുണ്ട്.
എഡ്വിന മൗണ്ട് ബാറ്റൺ, പത്മജ നായിഡു, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ, അരുണ ആസഫ് അലി, വിജയ ലക്ഷ്മി പണ്ഡിറ്റ്, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ അക്കാലത്തെ പ്രമുഖ വ്യക്തികളും ജവഹർ ലാൽ നെഹ്‌റുവും തമ്മിലുള്ള കത്തിടപാടുകൾ ഈ ശേഖരത്തിൽ ഉൾപ്പെട്ടിരുന്നു. അതിനാൽ ഈ കത്തുകൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.
സംഭവവികാസത്തോട് പ്രതികരിച്ച് ബി.ജെ.പി എം.പി സംബിത് പത്ര എക്‌സിൽ ചെയ്ത പോസ്റ്റിൽ രാഹുൽ ഗാന്ധിയെ വിമർശിച്ചു. “എഡ്വിന മൗണ്ട്‌ബാറ്റണ് നെഹ്‌റു ജി എഴുതിയത് എന്തായിരുന്നു എന്നതാണ് എന്നെ കൗതുകപ്പെടുത്തുന്നത്. നെഹ്‌റുവും എഡ്വിനയും തമ്മിലുള്ള കത്തുകൾ തിരികെ നൽകാൻ രാഹുൽ സഹായിക്കുമോ” എന്ന് അദ്ദേഹം ചോദിച്ചു.















