പാരീസ് : ഫ്രഞ്ച് ഭരണ പ്രദേശമായ ദ്വീപസമൂഹമായ മയോട്ടെയിൽ കനത്ത നാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. മരണസംഖ്യ ആയിരം കടന്നെന്ന് സംശയം.
മഡഗാസ്കറിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് മയോട്ടെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഫ്രാൻസിന്റെ നിയന്ത്രണത്തിലാണ് ദ്വീപ്. 3,20,000 ജനസംഖ്യയുള്ള ഈ ദ്വീപിൽ ഇന്നലെ ചിഡോ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. മണിക്കൂറിൽ 136 മൈൽ (220 km/h) വേഗത്തിലുള്ള അതിശക്തമായ കാറ്റാണ് ദ്വീപിനെ തകർത്തത്. കനത്ത മഴയും ഉണ്ടായി. കാറ്റിൽ നിരവധി വീടുകൾ തകർന്നു. വൈദ്യുതിത്തൂണുകൾ നിലംപതിച്ചു. റോഡുകളും കെട്ടിടങ്ങളും ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചു.
ഇന്നലെ രാത്രി വരെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 200ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇനിയും രക്ഷിക്കാനായിട്ടില്ല. അതിനാൽ, കൊടുങ്കാറ്റിലും മഴയിലും ആയിരത്തോളം പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ആശങ്ക.
“കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തായിരിക്കാം. ഒരുപക്ഷേ ആയിരക്കണക്കിന് പോലും ആയേക്കും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്” മയോട്ടെ അഡ്മിനിസ്ട്രേറ്റർ ഫ്രാൻസ്വാ സേവ്യർ പറഞ്ഞു.
മയോട്ടെ മുസ്ലീം ഭൂരിപക്ഷമാണ്, മരിച്ചവരെ 24 മണിക്കൂറിനുള്ളിൽ സംസ്കരിക്കും. അതിനാൽ, മരണസംഖ്യയുടെ യഥാർത്ഥ ചിത്രം ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു . 90 വർഷത്തിനുള്ളിൽ മയോട്ടെ കണ്ടിട്ടില്ലാത്ത തീവ്രതയുള്ള ചുഴലിക്കാറ്റാണിത് എന്ന് അന്താരാഷ്‌ട്രാ കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ഫ്രാൻസിന്റെ ഭരണത്തിൻ കീഴിൽ മഡഗാസ്കറിനും വടക്കുകിഴക്കൻ മൊസാംബിക്കിനും ഇടയിൽ തെക്കുകിഴക്കൻ ആഫ്രിക്കയുടെ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ മൊസാംബിക് ചാനലിന്റെ വടക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് മയോട്ടെ. ഇതിന്റെ ഭൂവിസ്തൃതി 374 ചതുരശ്ര കിലോമീറ്ററാണ്.















