വയനാട്: കേരളത്തിന്റെ കായിക ഭൂപടത്തിൽ നിറയുന്ന വയനാടിന്റെ പെൺ പെരുമ. വനിതാ ക്രിക്കറ്റിൽ ആരും കൊതിക്കുന്ന നേട്ടമാണ് വയനാടിന് സ്വന്തമായുള്ളത്. ദേശീയ ടീമിൽ സജനയും മിന്നു മണിയും. ജൂനിയർ ടീമിൽ ജോഷിത വി ജെ. സംസ്ഥാന ടീമിൽ ദൃശ്യയും നജ്ലയുമടക്കം വിവിധ ഏജ് ഗ്രൂപ്പ് വിഭാഗങ്ങളിൽ കളിക്കുന്നത് നിരവധി താരങ്ങൾ.
വയലുകളിൽ കളി തുടങ്ങി, കൃഷ്ണഗിരി സ്റ്റേഡിയത്തിലൂടെ വളർന്ന് ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സജനയും മിന്നുവും.ജോഷിതയ്‌ക്കും ദൃശ്യയ്‌ക്കും ദർശനയ്‌ക്കും മൃദുലയ്‌ക്കും പറയാനുള്ളതും മറ്റൊരു കഥയല്ല. ഇല്ലായ്മകളോട് പൊരുതി മുന്നേറിയ ആത്മസമർപ്പണത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും കരുത്തുറ്റ കഥ തന്നെയാണ്. ദേശീയ ടീമിൽ രണ്ടെങ്കിൽ വനിതാ പ്രീമിയർ ലീഗിൽ കേരളത്തിൽ നിന്ന് ഇക്കുറി നാല് താരങ്ങളുണ്ട്. ഇതിൽ മൂന്ന് പേരും വയനാട്ടിൽ നിന്നാണ്. സജനയും മിന്നുവും ജോഷിതയും.
2010-11ൽ വയനാട് വനിത ക്രിക്കറ്റ് അക്കാദമിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ തുടക്കമിട്ടതോടെയാണ് ക്രിക്കറ്റിലെ വയനാടൻ വനിതാ വിപ്ലവത്തിന് തുടക്കമാകുന്നത്. തുടർന്ന് ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ താരങ്ങളാണ് വയനാട് ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ദേശീയ – സംസ്ഥാന ടീമുകളിലേക്ക് എത്തിയത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തോട് ചേർന്ന് തന്നെയാണ് അക്കാദമിയുടെയും പ്രവർത്തനം. മറ്റ് അനുബന്ധ പരിശീലന സൗകര്യങ്ങളും താമസവും കിറ്റുമെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷൻ തന്നെ ലഭ്യമാക്കുന്നു. ആകെ 28 പേരാണ് നിലവിൽ അക്കാദമിയിൽ പരിശീലനം തുടരുന്നത്. കെസിഎ കോച്ചുമാരുടെ നേതൃത്വത്തിലാണ് പരിശീലനം.
കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവാണ് ജോഷിതയെ പത്ത് ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കിയത്. അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും ജോഷിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെയാണ് വനിതാ പ്രീമിയർ ലീഗിലേയ്‌ക്കും (WPL) ജോഷിതയ്‌ക്ക് വിളിയെത്തിയത്. വയനാട് കൽപ്പറ്റ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ, വി.ടി. ജോഷിയും എം.പി.ശ്രീജയുമാണ് മാതാപിതാക്കൾ. ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴ് വർഷത്തോളമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം തുടരുന്നത്. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ ജോഷിത കേരള അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച സജന സജീവൻ അവസാന പന്തിലെ സിക്സുമായി ആദ്യ മത്സരത്തിൽ തന്നെ താരമായിരുന്നു. നിലവിൽ വിൻഡീസിനെതിരെയുള്ള ടി20, ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് സജന. മിന്നുമണിയും ഈ ടീമിൽ സജനയ്‌ക്കൊപ്പമുണ്ട്. വിൻഡീസിനെതിരായ ആദ്യ ഏകദിനത്തൽ മിന്നുവിന്റെ അത്യുഗ്രന ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായ ഓസ്ട്രേലിയൻ പര്യടനത്തിലും മിന്നു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 46 റൺസെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തിരുന്നു.
ദൃശ്യയും ദർശനയും മൃദുലയും നജ്ലയും സീനിയർ വിമൻസ് ഏകദിന ടൂർണമെൻ്റിൽ ഇപ്പോൾ കേരളത്തിനായി കളിക്കുകയാണ്. ഓപ്പണറായ ദൃശ്യ കഴിഞ്ഞ ദിവസം 88 റൺസുമായി നാഗാലൻ്റിനെതിരെയുള്ള വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഹൈദരാബാദിനെതിരെ സെഞ്ച്വറിയും ഉത്തരാഖണ്ഡിനെതിരെയുള്ള വിജയത്തിലടക്കം മികച്ച പ്രകടനവും പുറത്തെടുത്തു. ടൂർണമെൻ്റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ആദ്യ പത്ത് താരങ്ങളിലൊരാൾ ദൃശ്യയാണ്.
ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 വനിത ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു നജ്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഡി ടീമിനെ നയിച്ചതും നജ്ലയായിരുന്നു. കൊളവയലിലെ വാസുദേവൻ – ഷീജ ദമ്പതിമാരുടെ മകളാണ് ദൃശ്യ. മാനന്തവാടി ചോലവയലിലെ മോഹനന്റെയും മീനാക്ഷിയുടെയും മകളാണ് ദർശന. കുപ്പാടിയിലെ സുരേഷ് – സുധ ദംമ്പതിമാരുടെ മകളാണ് മൃദുല. ദേശീയ ടീമെന്ന സ്വപ്നവുമായാണ് ഇവരും മികച്ച പ്രകടനം തുടരുന്നത്.















