കൊച്ചി: എം. എം ലോറൻസിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലോറൻസിന്റെ മക്കളായ ആശ ലോറൻസും സുജാത ബോബനും.
കളമശ്ശേരി മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് നിയമ വിരുദ്ധമായാണെന്ന് സുജാത ബോബൻ ആരോപിച്ചു. വായിച്ചു നോക്കാതെയാണ് അന്ന് സമ്മത പത്രത്തിൽ ഒപ്പുവെച്ചത്. കള്ള സാക്ഷികളെയാണ് സിപിഎം കോടതിയിൽ എത്തിച്ചത്. പള്ളിയിൽ അടക്കം ചെയ്യണമെന്ന് എം.എം ലോറൻസ് ആവശ്യപ്പെട്ടിരുന്നു. അപ്പച്ചൻ പറഞ്ഞത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ ഫോൺ മാറിയതിനാൽ റെക്കോർഡിങ് നഷ്ടപ്പെട്ടുവെന്നും സുജാത പറഞ്ഞു.
ലോറൻസിന്റെ മൃതദേഹം, കുടുംബക്കല്ലറയിൽ മതാചാരപ്രകാരം സംസ്കരിക്കണമെന്ന പെൺമക്കളുടെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. നേരത്തെ, ഹൈക്കോടതി സിംഗിൾ ബെഞ്ചും മൃതദേഹം വിട്ടുനൽകണമെന്ന ഹർജി തള്ളിയിരുന്നു. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.















