സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെ പാലക്കാട് ഷൊർണൂർ പികെ ദാസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആശുപത്രിയിലായിരുന്നു.
200-ലേറെ സിനിമകളിലും 25-ഓളം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. 1976-ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തിയെങ്കിലും 1991-ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്.
1942-ൽ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് ജനനം. സ്‌കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആർട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ എഎൻ ഗണേഷിനെ വിവാഹം ചെയ്തു. 20-ലേറെ നാടകങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 15 വർഷം മുൻപ് എഎൻ ഗണേഷ് വിട പറഞ്ഞു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചുഡുവാലത്തൂർ മൈത്രി നഗറിലാണ് താമസിച്ചവരികയായിരുന്നു. ഒരിക്കൽ മകൻ തന്നെ നോക്കുന്നില്ലെന്ന് ആരോപിച്ച് മീന മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു.
മകൻ ചിരട്ട എടുത്തു തെണ്ടാൻ പോകാൻ പറഞ്ഞുവെന്നാണ് അന്ന് അവർ പറഞ്ഞത്. മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്ന് ആരോപിച്ച് നടി രംഗത്തെത്തിയതും സിനിമാപ്രേമികളിൽ നൊമ്പരമുണർത്തിയിരുന്നു. പിന്നീട് പൊലീസ് മക്കളെ വിളിച്ചുവരുത്തി ചർച്ചയിലൂടെയാണ് പരിഹരിച്ചത്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.















