ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങളും ലിവ് – ഇൻ ബന്ധങ്ങളും സാമൂഹിക ഘടനയെ തകർക്കുകയാണെന്ന തവിമർശനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും ഇത് സമൂഹത്തിന്റെ നിയമങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ സ്വവർഗീയ വിവാഹങ്ങളെ കുറിച്ചുള്ള അഭിപ്രായമെന്തെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” അടുത്തിടെ ബ്രിട്ടൺ വിദേശകാര്യ മന്ത്രിയുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെന്തെല്ലാമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അതിനുള്ള ഉത്തരം പറയുകയും ഇതേ ചോദ്യം ഞാൻ അദ്ദേഹത്തോട് തിരിച്ച് ചോദിക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ ബഹുഭൂരിപക്ഷം ആളുകളും വിവാഹിതരാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി”.- നിതിൻ ഗഡ്കരി പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന കാര്യമാണിത്. വളരെയധികം ഗൗരവത്തോടെ കാണേണ്ട വിഷയം. സാമൂഹിക ജീവിത ശൈലി പൊളിച്ചെഴുതുമ്പോൾ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്ന് കൂടി ഓർക്കണം. സ്വവർഗ വിവാഹങ്ങൾ നടക്കുമ്പോൾ കുട്ടികൾ എങ്ങനെ ജനിക്കും? സമൂഹത്തിന്റെ ഭാവി പിന്നീട് എന്തായിരിക്കും?
വിവാഹം കഴിക്കാതെ ലിവ് ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും? മക്കളെ സംരക്ഷിക്കേണ്ടതിന്റെയും അവരെ നല്ല പൗരന്മാരായി വളർത്തേണ്ടതിന്റെയും ഉത്തരവാദിത്വവും കടമയും മാതാപിതാക്കൾക്കാണ് ഉള്ളത്. എന്നാൽ ഇത്തരം ചിന്താഗതികൾ സമൂഹത്തിന്റെ ഘടന നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.















