ന്യൂഡൽഹി: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ എ. ശ്രീനിവാസനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂട്ടത്തോടെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി. ഹൈക്കോടതി നടപടിക്കെതിരെ എൻഐഎ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വാക്കാലുളള നിരീക്ഷണം. മതിയായ കാരണമില്ലാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ ഓരോ പ്രതിയുടെയും പങ്കും കുറ്റകൃത്യവും പ്രത്യേകം പരിഗണിച്ച് വേണമായിരുന്നു ജാമ്യം അനുവദിക്കാനെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണിലാണ് കേസിലെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതിചേർത്തവർക്കായിരുന്നു ജാമ്യം നൽകിയത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
2022 ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന എ. ശ്രീനിവാസനെ മേലാമുറിയിലുളള അദ്ദേഹത്തിന്റെ കടയിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ബൈക്കിലെത്തിയ അക്രമികൾ അതിദാരുണമായി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് കഴിഞ്ഞ മാസം അവസാനവും കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.