ന്യൂഡൽഹി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബ്ദമില്ലാത്തവർക്കും പാർശ്വവത്കൃതർക്കും എംടി ശബ്ദമായെന്ന് നരേന്ദ്രമോദി അനുസ്മരിച്ചു. എംടിയുടെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മലയാള സിനിമയിലെയും സാഹിത്യത്തിലെയും ആദരണീയനായ വ്യക്തിത്വം. എംടി വാസുദേവൻ നായർജിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. മനുഷ്യവികാരങ്ങളെ ആഴത്തിൽ മനസിലാക്കിയ അദ്ദേഹത്തിന്റെ കൃതികൾ നിരവധി തലമുറകളെ പരുവപ്പെടുത്തുകയും ഇനിയുമേറെ പേരെ പ്രചോദിപ്പിക്കുകയും ചെയ്യും. ശബ്ദമില്ലാത്തവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ശബ്ദമായ എംടിയുടെ വിയോഗത്തിൽ തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Saddened by the passing away of Shri MT Vasudevan Nair Ji, one of the most respected figures in Malayalam cinema and literature. His works, with their profound exploration of human emotions, have shaped generations and will continue to inspire many more. He also gave voice to the…
— Narendra Modi (@narendramodi) December 26, 2024
മലയാളത്തിന്റെ സ്വന്തം എംടി കഴിഞ്ഞ ഏതാനും നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒടുവിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുദർശനത്തിന് താത്പര്യമില്ലെന്ന് നേരത്തെ തന്നെ എംടി അറിയിച്ചിരുന്നതിനാൽ ഭൗദികദേഹം അദ്ദേഹത്തിന്റെ കോഴിക്കോടുള്ള വസതിയായ സിതാരയിൽ എത്തിച്ചു. പുലർച്ചെ അഞ്ച് മണിയോടെ തന്നെ നടൻ മോഹൻലാൽ അടക്കമുള്ളവർ എംടിയെ കാണാൻ എത്തിയിരുന്നു. നേരം പുലർന്നപ്പോൾ മുതൽ സാംസ്കാരിക കേരളം സിതാരയിലേക്ക് ഒഴുകുകയാണ്.