മലയാളസാഹിത്യ ചരിത്രത്തിലെ വായിച്ചുതീർക്കാനാവാത്ത അദ്ധ്യായമാണ് എംടി വാസുദേവൻ നായരെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. കാലത്തെ അതിജീവിച്ചുനിൽക്കുന്ന അക്ഷരങ്ങളാണ് എംടിയുടേതെന്നും അവയ്‌ക്ക് ഒരിക്കലും മരണമുണ്ടാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നവതി പിന്നിട്ടപ്പോൾ കോഴിക്കോട് വീട്ടിലെത്തി എംടിയെ സന്ദർശിച്ചതിന്റെ ഓർമകളും അദ്ദേഹം പങ്കുവച്ചു.
വായനയെ ഇഷ്ടപ്പെടുന്നവരെ പോലെ എംടി തന്റെയും പ്രിയപ്പെട്ട എഴുത്തുകാരനാണെന്നും തൊണ്ണൂറാം വയസിലും എംടി ലോകത്തിന്റെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ പോലും അറിഞ്ഞിരുന്നുവെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“എം.ടി. വാസുദേവന്‍ നായര്‍ എന്ന അദ്ധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ച് തീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ച് നിൽക്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്‌ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും പോലെ എംടി എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു.
വള്ളുവനാട് എന്ന ഭൂമിക അദ്ദേഹത്തിന്റെ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിചിതമായത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏകാകിയായ ഒരു യുവാവിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ അക്ഷരസമാഹാരങ്ങളായാണ് അവ അനുഭവപ്പെട്ടത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് രണ്ടാമൂഴമായിരുന്നു.
മഹാഭാരതത്തെ തന്റേതായ കണ്ണിലൂടെ കണ്ട് അദ്ദേഹം ഭീമനെ നായക സ്ഥാനത്തേക്ക് ഉയര്‍ത്തിയപ്പോൾ ആ പ്രതിഭയ്‌ക്ക് മുന്നില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ട്. എംടിയുടെ സൃഷ്ടികളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ ആത്മീയമായ തലങ്ങളിലേക്കാണ് മനസ് പോകാറുള്ളത്. കാലങ്ങളായി ആഗ്രഹിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ച.
നവതി പിന്നിട്ടപ്പോള്‍ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. ബൈബിളും പേനയും സമ്മാനമായി കൊടുത്തു. എംടിയുടെ ഒരു ചെറുകഥയുടെ പേരുപോലെ ‘ഒരു പിറന്നാളിന്റെ ഓര്‍മയ്‌ക്ക്’. അന്ന് പ്രായത്തിന്റെ അവശതകളേതുമില്ലാതെയാണ് അദ്ദേഹം സംസാരിച്ചത്. ആത്മീയതയും സാഹിത്യവും മനുഷ്യരാശിയുടെ ഭാവിയുമെല്ലാം ഞങ്ങളുടെ സംഭാഷണത്തില്‍ കടന്നുവന്നു. തൊണ്ണൂറാം വയസിലും അദ്ദേഹം ലോകത്തിന്റെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ പോലും അറിയുന്നുവെന്നത് അതിശയകരമായ കാഴ്ചയായിരുന്നു. കാലാതിവര്‍ത്തിയായ കഥകളുടെ സ്രഷ്ടാവിന് ആദരാഞ്ജലി. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥനകൾ”- അദ്ദേഹം കുറിച്ചു.
സാഹിത്യ ലോകത്ത് മായാത്ത നിഴലായി മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്ന മുഖമാണ് എംടിയുടേത്. വാക്കുകൾ കൊണ്ട് അക്ഷരലോകത്ത് മാന്ത്രികം തീർത്ത അതുല്യ പ്രതിഭയ്‌ക്ക് വിടചൊല്ലാൻ ഒരുങ്ങുകയാണ് കേരളം. വാക്കുകളെന്ന അരുവിയിലൂടെ സഞ്ചരിച്ച് സാഹിത്യത്തിന്റെ മഹാസമുദ്രത്തിൽ എത്തപ്പെട്ട എംടി വാസുദേവൻ നായർ ഇനി മലയാളികളുടെ ഓർമകളിൽ ജീവിക്കും.