മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി ജില്ലയിൽ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിട്ടും അധികൃതർ പുലർത്തുന്ന നിസ്സംഗതയിൽ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. ജില്ലയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനാണ് അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വീടിന് മുന്നൂറ് മീറ്റർ അകലെയുള്ള തേക്കൻ കൂപ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് അമർ ഇബ്രാഹിം എന്ന യുവാവിനെ കാട്ടാന ദാരുണമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. അമറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൻസൂറിന് നേരെ മറ്റൊരാന പാഞ്ഞടുത്തെങ്കിലും തലനാരിഴയ്‌ക്ക് ജീവൻ രക്ഷപ്പെടുകയായിരുന്നു. വലതുകാലിന് ഒടിവ് സംഭവിച്ച മൻസൂർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലപ്പെട്ട അമറിന്റെ മൃതദേഹം രാവിലെ മുള്ളിങ്ങാട് ജുമാ മസ്ജിദിൽ ഖബറടക്കിയിരുന്നു. സംഭവത്തിൽ അധികൃതരുടെ നിസംഗതയിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുകയാണ്. എൻ.ഡി.എയും യു.ഡി.എഫും എൽ.ഡി.എഫും ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് കോതമംഗലം കുട്ടമ്പുഴയിൽ എൽദോസ് എന്ന യുവാവിനെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. രാത്രിയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. അന്ന് അവിടെയും ജനങ്ങൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു.















