ജയ്‌പൂർ: പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി രണ്ടാനച്ഛൻ.കുഞ്ഞിന്റെ കരച്ചിൽ കാരണം ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിലാണ് കൊലപാതകം. രാജസ്ഥാനിലെ കൊത്തയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ജിത്തു ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ ഉറക്കം നഷ്ടപ്പെട്ട ജിത്തു അസ്വസ്ഥനായിരുന്നു. പിറ്റേന്ന് രാവിലെ കുഞ്ഞ് ഉണരാത്തതിനെത്തുടർന്ന് സംശയം തോന്നിയ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. കുഞ്ഞിന്റെ അമ്മ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് ജിത്തുവിനൊപ്പം നഗരത്തിലേക്ക് താമസത്തിനെത്തിയത്. കുഞ്ഞിന്റെ കരച്ചിലിൽ പ്രതി പലപ്പോഴും പ്രകോപിതനായിരുന്നുവെന്നും അവളെ മർദ്ദിച്ചിരുന്നതായും അമ്മ പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ദിവസം രാത്രിയും ജിത്തു തന്റെ മകളെ മർദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് അമ്മ പറയുന്നു. ഒരുവയസുകാരിയുടെ കവിളുകളിലും ചുണ്ടുകളിലും കൈകാലുകളിലും മർദ്ദനമേറ്റ പാടുകളുണ്ട്. അമ്മയുടെ പരാതിയിൽ ഉദ്യോഗ് നഗർ പൊലീസ് പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.















