മാനന്തവാടി: കടുവ കടിച്ചുകൊന്ന രാധയുടെ പഞ്ചാരക്കൊല്ലിയിലെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രന് കൂകിവിളി. ഉച്ചയ്‌ക്ക് ശേഷമാണ് മന്ത്രി രാധയുടെ വീട് സന്ദർശിക്കാൻ എത്തിയത്. വീട്ടിലേക്കുള്ള വഴിയിലുടനീളം നാട്ടുകാർ സംഘടിച്ചിരുന്നു.
രാധയെ കടുവ കടിച്ചുകൊന്നത് കാടിനകത്ത് വെച്ചാണെന്നും പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആയിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. കടുവയെ വെടിവെച്ചു കൊല്ലാൻ വൈകുന്നതിൽ നാട്ടുകാർ വലിയ രോഷത്തിലാണ്. ഇതിനിടയിലാണ് വൈകിയുള്ള മന്ത്രിയുടെ സന്ദർശനം. ഇന്നലെ രാധയുടെ മൃതദേഹം സംസ്‌കരിച്ച ശേഷവും പഞ്ചാരക്കൊല്ലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതിനിടെ ഇന്നലെ കോഴിക്കോട് ഫാഷൻ ഷോയിൽ മന്ത്രി എ.കെ ശശീന്ദ്രൻ പാട്ടുപാടി പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ജനങ്ങൾ കടുവാ ആക്രമണ ഭീതിയിൽ കഴിയുമ്പോഴായിരുന്നു മന്ത്രിയുടെ പാട്ടും ആഘോഷവും ഇതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. നാട്ടുകാരുടെ രോഷപ്രകടനത്തിന് ഇതും കാരണമായി. രാധയുടെ വീടിന് 20 മീറ്റർ അകലെ മുതൽ തന്നെ മന്ത്രിയെ തടയാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുൻപിൽ കിടന്നും ഇരുന്നും ഇവർ റോഡിൽ തുടർന്നു. പിന്നീട് മന്ത്രിയുടെ വാഹനത്തിന് മുൻപിലും നാട്ടുകാർ ഇതേ പ്രതിഷേധം തുടർന്നു. കാറിനുള്ളിൽ ഇരുന്ന മന്ത്രി പുറത്തിറങ്ങാൻ തയ്യാറായില്ല.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ് പണിപ്പെട്ട് മന്ത്രിയുടെ വാഹനം രാധയുടെ വീട്ടിലേക്ക് എത്തിച്ചു. വാഹനത്തിൽ നിന്നിറങ്ങി വീടിനുള്ളിലേക്ക് കയറിയ മന്ത്രിയെ നോക്കി വീടിന് സമീപം നിന്ന നാട്ടുകാർ കൂകിവിളിച്ചു. ഒന്നും മിണ്ടാതെ വീടിനുള്ളിലേക്ക് കയറിയ മന്ത്രി രാധയുടെ രണ്ട് മക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. മകന് ജോലി നൽകുന്ന കാര്യങ്ങൾ ഉൾപ്പെടെ സംസാരിച്ചു. രണ്ടുപേരെയും ചേർത്തുപിടിച്ച് ഫോട്ടോയ്‌ക്കും പോസ് ചെയ്തു. മാനന്തവാടി ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ പ്രതിഷേധക്കാരെ നേരിടാൻ സ്ഥലത്തുണ്ടായിരുന്നു.
ഇവിടെ നിന്നിറങ്ങിയ മന്ത്രി പിന്നീട് പ്രിയദർശിനി പ്ലാന്റേഷനിലേക്കാണ് പോയത്. അവിടെ വെച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തി. പ്രതിഷേധമുണ്ടാകുന്ന് സ്വാഭാവികമാണെന്നും ആ പ്രതിഷേധം രോഷപ്രകടനമായി മാറുമെന്നും മന്ത്രി സമ്മതിച്ചു. അതിവിടെ കുറെക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ കൂടെ നിൽക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 29 ന് വീണ്ടും ആലോചനായോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.















