ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ചാറ്റ്‌ജിപിടി പത്ത് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. മറ്റ് രാജ്യങ്ങളിൽ വികസിപ്പിച്ച എഐ മോഡലുകളെ ആശ്രയിക്കാതെ നിർമിത ബുദ്ധിയുടെ ലോകത്ത് സ്വയം പര്യാപ്ത കൈവരിക്കുന്നതിന് ഇതി വഴിയൊരുക്കും.
പ്രാദേശികവത്കരിക്കപ്പെട്ട എഐ മോഡലാകും പുറത്തിറക്കുക. ഇന്ത്യക്കായി മാത്രം രൂപകൽപന ചെയ്യുന്ന ഭാരതത്തിന്റെ സംസ്കാരം,ഭാഷകൾ, രീതികൾ എന്നിവയ്‌ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പക്ഷാപതപരമായ കാര്യങ്ങളില്ലാതെ രാജ്യത്തിന്റെ വൈവിധ്യം തിരച്ചറിയാൻ സാധിക്കുന്ന എഐ മോഡലാകും പുറത്തിറക്കുക.
ഇന്ത്യയുടെ സ്വന്തം എഐ മോഡൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായി 18,000 ഗ്രാഫിസിക്സ് പ്രോസസിംഗ് യൂണിറ്റുകൾ, എഐ മോഡൽ നിർമിക്കാനായി ഹാർഡ്‌വെയർ എന്നിവ സജ്ജമാക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. എഐ മേഖലയിലെ സൂപ്പർ പവറാകാൻ ഭാരതത്തെ പ്രാപ്തമാക്കുന്ന മുന്നേറ്റമായാണ് ടെക് ലോകം ഇതിനെ നോക്കി കാണുന്നത്. ഒഡിഷയിൽ എഐ ഡാറ്റാ സെൻ്ററുകൾ ആരംഭിക്കാനും മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യം ലക്ഷ്യമിടുന്നുണ്ട്.
സ്വന്തമായി എഐ മോഡൽ നിർമിക്കുന്നതോടെ ഡാറ്റാ സെക്യൂരിറ്റി ഉറപ്പാക്കാനും പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കാനും രാജ്യത്ത് നിർമിത ബുദ്ധി എപ്രകാരം ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാനും ഇതിന് സാധിക്കും. എഐ മേഖലയിലെ വമ്പനായിരുന്നു ഓപ്പൺ എഐയെ മറികടന്ന് ചൈനയുടെ ഡീപ്‌സീക്ക് കുതിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം.
ചൈനയെ കുറിച്ച് ചോദിച്ചാൽ മാത്രം ഉത്തരം നൽകാത്ത എഐ അസിസ്റ്റൻ്റാണ് ഡീപ്‌സീക്ക്. ലോകമെന്ത് ചിന്തിക്കണമെന്ന് ചൈന തീരുമാനിച്ചാൽ ലോകത്തിന് തന്നെ വലിയ ഭീഷണിയും ആപത്തുമാകുമെന്ന വിലയിരുത്തൽ കൂടിയാണ് പുത്തൻ ചുവടുവയ്പ്പിന് പിന്നിൽ.















