പത്തനംതിട്ടയിൽ യാത്രാ സംഘത്തിന് നേരെ പൊലീസ് അതിക്രമം നടന്നതായി പരാതി. കല്യാണ പരിപാടിക്ക് പോയി മടങ്ങിവരുന്നതിനിടെ വഴിയരികിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെയായിരുന്നു പൊലീസ് അതിക്രമം. പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കോട്ടയം സ്വദേശികളായ 20 അംഗ സംഘത്തിന് നേരെയാണ് പൊലീസ് മർദ്ദനമുണ്ടായത്. അടൂരിൽ വിവാഹ അനുബന്ധ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവന്നതായിരുന്നു ഇവർ. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വാഹനം നിർത്തി വിശ്രമിക്കുന്നതിനിടെ പൊലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് സംഘം പരാതി നൽകി.
ബാറിന് സമീപം സംഘർഷം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പൊലീസ്. തുടർന്ന് ആളുമാറി കല്യാണസംഘത്തിന് നേരെ തിരിയുകയായിരുന്നു. മർദ്ദനമേറ്റവരുടെ മൊഴി പ്രകാരം പൊലീസിനെതിരെ കേസെടുത്തിട്ടുണ്ട്. എസ്ഐ ജിനു അടക്കം നാല് പൊലീസുകാർ പ്രതികളാകും. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.















