പകുതിവില തട്ടിപ്പിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണനെക്കുറിച്ച് മാസങ്ങൾക്ക് മുമ്പേ സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിരുന്നതായി റിപ്പോർട്ട്. സിഎസ്ആർ ഫണ്ടിന്റെ പേരിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കാണിച്ച് പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് 2024 ജൂലൈയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അനന്തു കൃഷ്ണൻ വഞ്ചനാ കേസുകളിൽ പ്രതിയാണെന്ന് അറിയിച്ച സ്പെഷ്യൽ ബ്രാഞ്ച്, വിശദ അന്വേഷണം നടത്തിയില്ലെങ്കിൽ കൂടുതൽ പേരുടെ പണം നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. ഒടുവിൽ പരാതിപ്രളയമെത്തിയപ്പോഴാണ് വിഷയം മുഖവിലയ്‌ക്കെടുക്കാൻ പൊലീസ് തയ്യാറായത്.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും അനന്തുവിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും നൂറുകണക്കിന് പരാതികൾ രജിസ്റ്റർ ചെയ്ത നിലയിലാണ്. ഏകദേശം 33,000 പേരിൽ നിന്നായി അനന്തു പണം വാങ്ങിയിരുന്നു.
ജനപ്രതിനിധികളെയും മറ്റ് പ്രമുഖരെയും മറയാക്കിയാണ് അനന്തു തട്ടിപ്പ് നടത്തിയിരുന്നത്. സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ, തയ്യൽമെഷീൻ, രാസവളം എന്നിവ പകുതി വിലയ്‌ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് പണം വാങ്ങുകയായിരുന്നു. ആദ്യഘട്ടത്തിൽ നിരവധി പേർക്ക് ഉത്പന്നങ്ങൾ ലഭിച്ചു. എന്നാൽ പിന്നീട് പണം നൽകിയവർക്ക് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും സാധനം ലഭിച്ചില്ല. ഒടുവിലാണ് ഇവർ പൊലീസിനെ സമീപിച്ചത്.















