കൊച്ചി: പാതിവിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന. അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്ന ആനന്ദകുമാറിന്റെയും, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും അടക്കമാണ് റെയ്ഡ്. ഇവർ അനന്തു കൃഷ്ണന്റെ ലീഗല്‍ അഡ്വൈസർ ആയിരുന്നു.
ലാലി വിന്‍സെന്റിന്റെ എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. അനന്തു കൃഷ്ണനില്‍ നിന്നും 45 ലക്ഷം രൂപ ലാലി വിന്‍സെന്റ് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാതിവിലത്തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും, അനന്തുവില്‍ നിന്നും താന്‍ വാങ്ങിയത് വക്കീല്‍ ഫീസ് ആണെന്നുമായിരുന്നു ലാലി വിന്‍സെന്റ് ന്യായീകരിച്ചിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്റും പ്രതിയാണ്.
പാതി വില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കോളപ്രയിലെ ഓഫീസിലും വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് അനന്തു കൃഷ്ണന്‍ പാതിവില തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് നിഗമനം.
ആനന്ദകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലും സായി ഗ്രാം ഓഫീസുകളിലും എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസുകളിലും റെയ്ഡ് നടത്തുന്നു.
ഇന്ന് പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കേസിൽ ആരെയെങ്കിലും ഇന്ന് കസ്റ്റഡിയിലെടുക്കാൻ ഇ.ഡി ഉദ്ദേശിക്കുന്നില്ല. രേഖകളെല്ലാം പരിശോധിക്കുക എന്നതാണ് പരിശോധനയുടെ പ്രധാന ഉദ്ദേശ്യം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുത്തിരുന്നു.
തട്ടിപ്പു കേസിലെ ഗൂഢാലോചനക്കാരിൽ പ്രധാനിയാണ് ആനന്ദ് കുമാറെന്ന് പൊലീസ് പറയുന്നു. എന്നാൽ തന്‍റെ ഓഫിസും പേരും അനന്തു കൃഷ്ണൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് ആനന്ദ് കുമാറിന്‍റെ വാദം. ആനന്ദ് കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്.
23 അക്കൗണ്ടുകൾ വഴി 450 കോടിയോളം രൂപയുടെ ഇടപാടാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടന്നത്. ആയിരക്കണക്കിനു പേരാണ് തട്ടിപ്പിന് ഇരയായത്. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി സംശയിക്കുന്നു.















