ന്യൂഡൽഹി: ഇഡി അന്വേഷണം ഊർജ്ജിതമാക്കിയതോടെ ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്. ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നോട്ടീസുകളും നൽകാൻ തുടങ്ങിയതോടെയാണ് ഇടപാടുകൾ കുറഞ്ഞത്.
ഡിസംബർ മാസത്തോടെയാണ് വില്പനയിൽ ഇടിവ് പ്രകടമായത്. അതുവരെ വിപണിയിൽ വസ്തുക്കൾക്ക് വൻ ഡിമാൻഡായിരുന്നു. നടപ്പ് സാമ്പത്തിക വർഷം 1.55 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിലെ 55 ശതമാനം വർദ്ധനവാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് അവസാന പാദത്തിൽ വൻ ഇടിവ് വന്നിരിക്കുന്നത്.
ആദായനികുതി വകുപ്പിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജൻസികളുടെ അന്വേഷണം. മലയാളികൾക്ക് അടക്കം ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശനാണ്യ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുണ്ട്. ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം വഴി പണം കൈമാറുന്നതിന് പകരം ഹവാല ഇടപാടുകൾ നടത്തിയത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. ദുബായ് കേന്ദ്രീകരിച്ച് രൂപീകരിച്ച ഷെൽ കമ്പനികളിൽ പലതും ഇന്ത്യക്കാരുടേതാണ്. ഇതും അന്വേഷണ പരിധിയിൽ വരും.















