കോഴിക്കോട് : ജനവാസമേഖലയിലിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാന്‍ തീരുമാനമെടുത്ത് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു. പഞ്ചായത്തിന്റെ ഈ തീരുമാനം അറിയിച്ചുകൊണ്ട് ഒരു വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
എല്ലാ പാര്‍ട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാന്‍ എടുത്ത തീരുമാനം വൈകാരികമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെട്ടു.
കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് ഇടാനാണ് ഭരണസമിതി തീരുമാനം. 20 പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാനും ഭരണസമിതി തീരുമാനിച്ചു. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം എന്ന് വിശദീകരണം . എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽകുമാർ. ഇന്നലെ ചേർന്ന ഭരണസമിതി യോഗമാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്.
“ഭൂവിസ്തൃതിയില്‍ കേരളത്തില്‍ മൂന്നാമത്തെ പഞ്ചായത്താണ് ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിമീ ആണ് ചുറ്റളവ്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനവും വനഭൂമിയാണ്. 10 വാര്‍ഡുകള്‍ വനഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നം വന്യജീവി ആക്രമണം ആണ്. കൃഷിക്കാര്‍ക്ക് ഉപജീവനം നടത്താനാവുന്നില്ല. മലയോര മേഖലയിലെ കര്‍ഷകര്‍ അസംതൃപ്തരാണ്. ജനങ്ങള്‍ സ്‌ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്”. സുനില്‍ പറയുന്നു.
എന്നാൽ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ് തീരുമാനമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.















