ന്യൂഡൽഹി: ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് മത്സരത്തിൽ വിജയക്കൊടി പാറിച്ച ഇന്ത്യൻ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അസാധരണ മത്സരം അസാധരണ വിജയം’ എന്നാണ് ഇന്ത്യയുടെ വിജയത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എക്സിലൂടെ പങ്കുവച്ച പ്രശംസയിൽ പ്രധാനമന്ത്രിയുടെ അഭിമാനവും സന്തോഷവും പ്രകടമായിരുന്നു.
‘അസാധാരണമായ മത്സരവും അസാധാരണമായ വിജയവും. ഐസിസി ചാമ്പ്യൻസ് ട്രോഫി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്ന ക്രിക്കറ്റ് ടീമിനെക്കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്. ടൂർണമെന്റിലുടനീളം അതിശയകരമായ പ്രകടനമാണ് അവർ കാഴ്ചവച്ചത്. മികച്ച ഓൾറൗണ്ട് പ്രകടനത്തിന് ടീമിന് അഭിനന്ദനങ്ങൾ’- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഒരു വർഷത്തിനിടെ രണ്ട് ഐസിസി കിരീടം കരസ്ഥമാക്കി എന്ന നേട്ടവും ഇന്ത്യൻ ടീമിന് സ്വന്തം. ക്യാപ്റ്റൻ രോഹിത് ശർമയും ന്യൂസിലാൻസ് ബാറ്റിംഗ് നിരയെ കൈക്കുക്കിള്ളിലാക്കിയ സ്പിന്നർമാരുമായിരുന്നു ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിലെ വിജയശിൽപികൾ.
ന്യൂസിലാൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടിയപ്പോൾ, 49 ഓവറിൽ ആറ് വിക്കറ്റിന് 254 സ്കോറാണ് ഇന്ത്യൻ താരങ്ങൾ നേടിയെടുത്തത്.















