ലോകകപ്പ് വേദിയില്‍ വീണ്ടും തന്റെ പേര് സ്വര്‍ണക്ഷരങ്ങളില്‍ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിന്റെ രണ്ടാം മത്സരത്തില്‍ ആറാം മിനിറ്റില്‍ തന്നെ വലകുലുക്കിയ താരം, ആദ്യ പകുതിക്കുള്ളില്‍ ഇരട്ടഗോള്‍ നേടി വിമര്‍ശകരുടെ വായടപ്പിച്ചു. ഈ പ്രകടനത്തോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.
അതോടെ പോര്‍ച്ചുഗലിനായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടവും 40-കാരനായ ഇതിഹാസത്തിന്റെ പേരിലായി. ഒമ്പത് ഗോളുകളുമായി ഇതുവരെ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന യുസേബിയോയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.
ആദ്യ മത്സരത്തില്‍ ഡിആര്‍ കോംഗോയ്‌ക്കെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ കണ്ടെത്താനാകാതിരുന്നത് താരത്തിന് കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. മുഴുവന്‍ 90 മിനിറ്റും കളിച്ചെങ്കിലും മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്നായിരുന്നു വിമര്‍ശകരുടെ വിലയിരുത്തല്‍. മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനും റൊണാള്‍ഡോ തയ്യാറായിരുന്നില്ല.
അതേസമയം, ലയണല്‍ മെസിയുടെ ഹാട്രിക്കും കിലിയന്‍ എംബാപ്പെയുടെ ഗോള്‍വേട്ടയും എര്‍ലിങ് ഹാളണ്ടിന്റെ മിന്നും പ്രകടനവും ലോകകപ്പ് വേദി കീഴടക്കിയ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ നിശബ്ദത കൂടുതല്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ തന്നെ ഇരട്ടഗോളുമായി തിരിച്ചെത്തിയ താരം, തന്റെ ക്ലാസ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ലോകത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
പോര്‍ച്ചുഗലിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഈ പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനൊപ്പം, റൊണാള്‍ഡോയെ കുറിച്ചുള്ള സംശയങ്ങള്‍ക്കും ശക്തമായ മറുപടിയായിരിക്കുകയാണ്. ലോകകപ്പ് വേദിയില്‍ വീണ്ടും ചരിത്രമെഴുതിയ സൂപ്പര്‍താരത്തിന്റെ ബൂട്ട് സംസാരിച്ച രാത്രിയായിരുന്നു ഇത്.















