ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി പുറത്തുവിട്ടു. വിഷയം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് അന്വേഷിക്കും. റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ദൃശ്യങ്ങൾ, ഹൈക്കോടതി ജസ്റ്റിസ് ഡി.കെ ഉപാദ്ധ്യായ സമർപ്പിച്ച റിപ്പോർട്ട് എന്നിവയാണ് സുപ്രീംകോടതി പുറത്തുവിട്ടത്. കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. ഡൽഹി കമ്മീഷണറും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണവും ശിപാർശ ചെയ്യുന്നുണ്ട്. യശ്വന്ത് വർമയെ ജുഡീഷ്യൽ ജോലികളിൽ നിന്നും മാറ്റി നിർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ താനോ കുടുംബങ്ങളോ അല്ല പണം വച്ചതെന്നും സംഭവ സമയത്ത് വസതിയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് യശ്വന്ത് വർമയുടെ വിശദീകരണം. എല്ലാ സാമ്പത്തിക ഇടപാടുകളും യുപിഐ, കാർഡ് പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള ശരിയായ ബാങ്കിംഗ് മാർഗങ്ങളിലൂടെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















