ഇടുക്കി: മകന്റെയും മകളുടെയും സ്വർണം പണയം വച്ച് പണം തട്ടിയ അമ്മയെ അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം സ്വദേശി ബിൻസി ജോസ് ആണ് പിടിയിലായത്. മക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
മകളുടെ 10 പവൻ സ്വർണവും മകന്റെ ഭാര്യയുടെ 14 പവർ സ്വർണവുമാണ് തട്ടിയെടുത്തത്. ബിൻസിയുടെ മകൻ അഭിജിത്ത് ആസാം റൈഫിൾസിൽ സൈനികനാണ്. മകന്റെ ഭാര്യ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. മരുമകൾ സ്വർണം ആവശ്യപ്പെട്ടപ്പോഴാണ് വിവരം പുറത്ത് വരുന്നത്. തുടർന്ന് അഭിജിത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യം നേടാനും ബിൻസി ശ്രമിച്ചു. എന്നാൽ പൊലീസിന് മുന്നിൽ 10 ദിവസത്തിനുള്ളിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. സമയപരിധി അവസാനിച്ചിട്ടും കീഴടങ്ങാത്തതോടെ ഇന്നലെ വണ്ടിപ്പെരിയാറിന് സമീപം ഒളിവിൽ കഴിയുന്നതിനിടെ പിടികൂടുകയായിരുന്നു.
വീട്ടിലെ ആവശ്യങ്ങൾക്കാണ് പണം ചെലവാക്കിയതെന്നാണ് ബിൻസിയുടെ വാദം. എന്നാൽ കുടുംബം ഇത് തള്ളി. എല്ലാവർക്കും ജോലിയുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലെന്നും പരാതിക്കാർ പറയുന്നു. പണം അഭിചാര കർമത്തിന് ഉപയോഗിച്ചെന്നാണ് കുടുംബത്തിന്റെ സംശയം.















