തിരുവനന്തപുരം : കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം നിലവിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂര്‍ വടക്ക് ദിശയില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്ന് വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ശക്തി കുറയാന്‍ സാധ്യത.
ഇതേ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
09/04/2025: കോഴിക്കോട്, വയനാട്,10/04/2025: മലപ്പുറം, വയനാട് എന്നിങ്ങനെയാണ് മഞ്ഞ അലർട്ട് ഉള്ളത്
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്നും നാളെയും തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോയമ്പത്തൂർ ജില്ലയിലെ മലയോര മേഖലകളിലും, നീലഗിരി, തേനി, തെങ്കാശി ജില്ലകളിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.















