തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസക്കഥകൾ ഇറക്കിയ മന്ത്രി കെബി ഗണേഷ് കുമാർ വീണ്ടും രംഗത്ത്. വയ്യാത്ത കുഞ്ഞിന് എന്താനാണ് തൊപ്പിയെന്നും ലേലത്തിൽ വെക്കേണ്ടതായിരുന്നുവെന്നുമാണ് കെബി ഗണേഷ് കുമാറിന്റെ പരിഹാസം.
കമ്മീഷണർ സിനിമയ്‌ക്ക് ശേഷം അതിലെ തൊപ്പി സുരേഷ് ഗോപി കൊണ്ടുനടന്നുവെന്നും കാറിന്റെ പിൻവശത്ത് സ്ഥിരമായി കാണാറുണ്ടെന്നും പറഞ്ഞ് ഗണേഷ് കുമാർ നേരത്തെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ആ തൊപ്പി എവിടെയെന്ന ചോദ്യം സോഷ്യൽമീഡിയയിൽ ഉയർന്നു. സുരേഷ് ഗോപി നൽകിയ പഴയകാല അഭിമുഖത്തിൽ ആ തൊപ്പിയെക്കുറിച്ച് സംസാരിക്കുന്ന ക്ലിപ്പുകൾ ഇതിനിടെ വൈറലാവുകയും ചെയ്തു. രണ്ടാനമ്മയുടേയും അച്ഛന്റെയും ക്രൂരമർദ്ദനത്തിന് ഇരയായ ഷെഫീഖ് എന്ന കുഞ്ഞിന് 2014ൽ ആ തൊപ്പി കൈമാറിയെന്ന് സുരേഷ് ഗോപി പറയുന്ന പഴയവീഡിയോയാണ് വൈറലായത്.
ഇതോടെ ഗണേഷ് കുമാർ വീണ്ടും എയറിലായി. തൊപ്പിക്കഥയുമായി വന്ന ഗണേഷിനെതിരെ ബിജെപി കടുത്ത പ്രതിഷേധമാർച്ച് നടത്തി. സോളാർകേസ് പ്രതിയായ സ്ത്രീയുടെ ചിത്രം വച്ച തൊപ്പി കാണിച്ചുകൊണ്ട് മന്ത്രി ഗണേഷിന് പ്രതിഷേധക്കാർ മറുപടി നൽകിയത്. സുരേഷ് ഗോപി കാറിന്റെ പിൻസീറ്റിൽ വച്ചത് കമ്മീഷണർ തൊപ്പിയാണെങ്കിൽ ഗണേഷ് കുമാർ കാറിന്റെ പിന്നിൽ ഒളിപ്പിച്ചത് മറ്റുപലതുമാണെന്നായിരുന്നു വിമർശനം.
സംഭവത്തിന് പിന്നാലെ ജാള്യത മറയ്‌ക്കാൻ വീണ്ടും പുതിയ പരാമർശവുമായി എത്തുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ. “കമ്മീഷണർ തൊപ്പി കൈവശമുണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ.. അതുമതി. ഒരാൾ കാണിച്ച അൽപ്പത്തരമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. തൊപ്പി പിന്നെ അവിടെ കൊടുത്തു, ഇവിടെ കൊടുത്തു എന്ന് പറയുന്നതിലൊന്നും കാര്യമില്ല. എന്താനാണ് വയ്യാത്ത കുട്ടിക്ക് തൊപ്പി? പണ്ട് സിൽക്ക് സ്മിത കടിച്ച ആപ്പിൾ തമിഴ്നാട്ടിൽ ലേലത്തിന് വച്ചപ്പോൾ അത് വലിയ തുകയ്‌ക്ക് വിറ്റുപോയെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഈ തൊപ്പിയും വെക്കരുതായിരുന്നോ..” – ജാള്യത നിറഞ്ഞ ചിരിയോടെ ഗണേഷ് കുമാർ പറഞ്ഞുനിർത്തി.















