ന്യൂഡെല്‍ഹി: ദക്ഷിണേഷ്യയില്‍ തന്ത്രപരമായ നിക്ഷേപത്തിലൂടെയും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളിലൂടെയും വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെയും പിടി മുറുക്കാന്‍ ശ്രമിക്കുകയാണ് ചൈന. ഇന്ത്യയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ളവയാണ് ഇതില്‍ പല പദ്ധതികളും. എന്നാല്‍ ചൈനയുടെ ഈ അമിത സ്‌നേഹം പല രാജ്യങ്ങളെയും ഇപ്പോള്‍ സാമ്പത്തിക പിരിമുറുക്കത്തിലേക്കും രാഷ്ട്രീയ പ്രതിസന്ധികളിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് സംരംഭകനായ രാജേഷ് സാഹ്നി.
ചൈനയുടെ വായ്പാ സഹായം സ്വീകരിച്ച അഞ്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടത്തിലേക്കും കൂപ്പുകുത്തിയെന്ന് സാഹ്നി ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്ക, മാലദ്വീപ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. ഈ അഞ്ച് രാജ്യങ്ങള്‍ക്കും ചൈന വന്‍തോതില്‍ വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും സാഹ്നി പറഞ്ഞു. എന്നാല്‍ ഇവിടെയെല്ലാം ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാണ്.
പ്രശ്‌നത്തില്‍ പാകിസ്ഥാന്‍
പാകിസ്ഥാനില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും അതിരൂക്ഷമാണ്. സിപിഇസി സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ വന്‍ തുകയാണ് ചൈന ഇവിടെ നിക്ഷേപിക്കുന്നത്. എന്നാല്‍ കടം താങ്ങാനാവാത്ത നിലയിലേക്ക് എത്തിയിട്ടുണ്ട്. 2024 ലെ കണക്കനുസരിച്ച് 29 ബില്യണ്‍ ഡോളര്‍ വായ്പയാണ് ചൈന പാകിസ്ഥാന് നല്‍കിയിട്ടുള്ളത്. പാകിസ്ഥാന്റെ ആകെ കടത്തിന്റെ 22% ആണിത്. 9.16 ബില്യണ്‍ ഡോളറാണ് പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ വായ്പാദാതാവായ സൗദി അറേബ്യ നല്‍കിയിരിക്കുന്നത്. ഇതൊക്കെയായാലും പാകിസ്ഥാനിലെ നിക്ഷേപത്തെ ഇന്ത്യക്കെതിരായ തന്ത്രപരമായ നിക്ഷേപം എന്ന നിലയിലാണ് കാണുന്നത്. അതില്‍ സാമ്പത്തിക നഷ്ടം വന്നാലും ബെയ്ജിംഗ് ഇത്തരം നിക്ഷേപങ്ങള്‍ തുടരും.
അകലം പാലിച്ച് ശ്രീലങ്ക
ദാരിദ്ര്യം, പണപ്പെരുപ്പം, കറന്‍സി വിലയിടിവ് എന്നീ പ്രശ്‌നങ്ങളില്‍ പെട്ട് വലയുകയാണ് ശ്രീലങ്ക. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ പകുതിയിലേറെയും ചൈനക്ക് നല്‍കാനുള്ളതാണ്. 46.9 ബില്യണ്‍ ഡോളറാണ് ശ്രീലങ്കയുടെ കടം. ഇതില്‍ 52% ചൈന നല്‍കിയതാണ്. ഹംബന്‍തോട്ട അടക്കം ചൈനീസ് തുറമുഖങ്ങള്‍ വരുതിയിലാക്കാന്‍ ഈ കടത്തിന്റെ സമ്മര്‍ദ്ദമുപയോഗിച്ച് ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രീലങ്ക ചൈനയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങുന്ന നിലപാടല്ല ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഇന്ത്യയുടെ നിര്‍ണായക സഹായവും ലങ്കയ്‌ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
മാലദ്വീപ്
2018 ലെ 3 ബില്യണ്‍ ഡോളറില്‍ നിന്ന് 2014 മാര്‍ച്ചില്‍ 8.2 ബില്യണ്‍ ഡോളറിലേക്ക് മാലദ്വീപിന്റെ ആകെ കടം കുത്തനെ ഉയര്‍ന്നു. മാലദ്വീപിന്റെ ഏറ്റവും വലിയ വായ്പാദാതാവാണ്. കടത്തിന്റെ 20% മാലദ്വീപ് ചൈനയ്‌ക്ക് നല്‍കേണ്ടതാണ്. ചൈനീസ് വാണിജ്യ ബാങ്കുകളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ മാലദ്വീപ് സര്‍ക്കാര്‍ വായ്പ വാങ്ങിയിട്ടുണ്ട്. ചൈനയുടെ വമ്പന്‍ പദ്ധതികളും മാലദ്വീപിനെ കടക്കാരനാക്കി.
നേപ്പാളും അഫ്ഗാനും
ചൈനയുടെ വായ്പാ കെണിയിലേക്ക് ഇതുവരെ പൂര്‍ണമായും വീഴാത്ത രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. 10 ബില്യണ്‍ ഡോളറാണ് നേപ്പാളിന്റെ ചൈനീസ് കടം. ആകെ കടത്തിന്റെ 4% മാത്രമാണിത്. എന്നാല്‍ പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവള പദ്ധതിയുടെ വായ്പ തിരിച്ചടക്കാന്‍ നേപ്പാള്‍ പാടുപെടുകയാണ്. വായ്പ ഗ്രാന്റാക്കി മാറ്റണമെന്ന് നേപ്പാള്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന് ചൈന വായ്പ നല്‍കിവരുന്നുണ്ട്. ആദ്യം അഫ്ഗാനിസ്ഥാനിലെ എണ്ണപ്പാടത്താണ് ചൈന നിക്ഷേപം നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ധാതുവിഭവങ്ങളിലാണ് ബെയ്ജിംഗിന്റെ കണ്ണ്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിലേക്ക് നീട്ടാനും പദ്ധതിയുണ്ട്.
ബംഗ്ലാദേശിലെ അസ്ഥിരത
6 ബില്യണ്‍ ഡോളര്‍ കടമാണ് ബംഗ്ലാദേശ് ചൈനയില്‍ നിന്ന് എടുത്തിരിക്കുന്നത്. ആകെ കടത്തിന്റെ ഏഴ് ശതമാനത്തോളം വരും ഇത്. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ചൈനീസ് ചായ്‌വ് അടുത്തിടെ കാണിച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ചൈനീസ് നിക്ഷേപങ്ങള്‍ നേടി ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ചൈന സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി യൂനുസ് നടത്തിയ പ്രസ്താവന വിവാദമാകുകയും ചെയ്തു.















