തിരുവനന്തപുരം: കേരളാ പോലീസ് ചട്ടങ്ങൾ ലംഘിച്ച് രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം. ഇന്നലെ രാത്രി 11.45 ഓടെ ഷാജന്‍ സ്‌കറിയയെ വഞ്ചിയൂരിലെ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിക്കുകയായിരുന്നു.
പൊലീസ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരുന്നെങ്കിലും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് ശ്വേത ശശികുമാര്‍ അദ്ദേഹത്തിന് ജാമ്യം നല്‍കി.
മാഹി സ്വദേശിനിയായ സ്ത്രീ നല്‍കിയ കേസിലാണ് ഷാജന്‍ സ്‌കറിയയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബറില്‍ പുറത്തു വിട്ട വീഡിയോയിലൂടെ ഷാജൻ തന്റെ സ്ത്രീത്വത്തെ അവഹേളിച്ചെന്നും വാര്‍ത്ത തനിക്ക് അവമതിപ്പുണ്ടാക്കിയെന്നുംഅവർ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വാർത്തയിൽ ഇവർ ഹണിട്രാപ്പ് തട്ടിപ്പുകാരിയെന്നുംമറ്റും ആരോപിക്കുന്നു എന്നാണ് യുവതിയുടെ പരാതി.
തിങ്കളാഴ്ച രാത്രി 8.30 ഓടെ കുടപ്പനക്കുന്നിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് പൊലീസ് നാടകീയമായി ഷാജന്റെ വീട്ടിയിലേക്ക് അതിക്രമിച്ചു കയറിയത്. ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെയാണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് അദ്ദേഹത്തെ തൈക്കാടുളള സൈബര്‍ പൊലീസ് ഓഫീസിലേക്ക് കൊണ്ടു പോയത്. അപ്പോൾ ലുങ്കി മാത്രമാണ് ഷാജന്‍ സ്‌കറിയ ധരിച്ചിരുന്നത്. പിണറായിസം തുലയട്ടെയെന്ന മുദ്രാവാക്യം വിളിച്ച ഷാജൻ ഇത് വേട്ടയാടലാണെന്നും പ്രതികരിച്ചു.സൈബര്‍ പൊലീസ് ഓഫീസിൽ നിന്ന് ജഡ്ജിയുടെ വീടിന് മുന്നില്‍ എത്തിയപ്പോഴാണ് ഷര്‍ട്ട് ധരിക്കാന്‍ പൊലീസ് ഷാജന്‍ സ്‌കറിയയെ അനുവദിച്ചത്.
തിങ്കളാഴ്ച എരുമേലിയിലെ വീട്ടില്‍ നിന്നും മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരുമ്പോൾ തന്നെ പൊലീസ് പിന്തുടര്‍ന്നിരുന്നുവെന്ന് ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസെന്തെന്ന് പോലും അറിയില്ലെന്നും അദ്ദേഹം അപ്പോൾ പറഞ്ഞു.















