തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തി നൽകാൻ സിപിഎം നീക്കം. വൻ ആസൂത്രണമാണ് ഇതിനായി സിപിഎമ്മും ഇടത് സർവീസ് സംഘടനകളും കൂടി അണിയറയിൽ നടത്തുന്നത്. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഇടത് സംഘടനകൾ ആദ്യം ഭീഷണി മുഴക്കുന്നു. പിന്നാലെ പാർട്ടി നിർദേശപ്രകാരം നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് ധാരണയാകുന്നു. ഇതാണ് തിരക്കഥയുടെ ഏകദേശ രൂപം. മെയ് 20ന് അഖിലേന്ത്യ തലത്തിൽ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായാണ് വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തി നൽകാനുളള സർക്കാർ നീക്കത്തിനതിരെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് സംഘ് രംഗത്ത് വന്നു. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സമരപ്രഖ്യാപനം സർക്കാർ ജീവനക്കാർക്ക് നാണക്കേടാണെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയിസ് സംഘ് ചൂണ്ടിക്കാട്ടി.
സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സമരപ്രഖ്യാപന നോട്ടീസ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്ഥിരം തസ്തികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പിഎസ്എസി വഴി ജോലിയിൽ കയറിയിട്ടുള്ള, സെക്രട്ടറിയേറ്റിൽ ജോലിചെയ്യുന്നവരുടെ സംഘടനയാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം.
ഇടത് സംഘടനയ്‌ക്ക് ചുക്കാൻ പിടിക്കുന്നത് സിപിഎമ്മാണ്. അതിനാൽ പിഎസ്എസിയെ നോക്കുകുത്തിയാക്കി കൊണ്ടുള്ള സമരപ്രഖ്യാപനത്തിന് സിപിഎമ്മിന്റെ കൂടി അനുമതിയുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഒഴിവ് വന്ന ലക്ഷക്കണക്കിന് തസ്തികകളിൽ പിഎസ്എസിക്ക് അറിയിക്കാതെ സ്വന്തക്കാരെ തിരുകി കയറ്റിയെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ സർവകലാശാലകളിലും വിവിധ വകുപ്പുകളിലുമായി രണ്ട് ലക്ഷത്തോളം കരാർ ജീവനക്കാരുണ്ട്. ഇതിൽ 90 ശതമാനവും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. ഭരണം പോകുന്നതിന് മുമ്പ് സ്വന്തക്കാർക്ക് സ്ഥിര നിയമനം നൽകാനുള്ള നീക്കത്തിലാണ് പിണറായി സർക്കാർ.















