ധാക്ക : ബംഗ്ലാദേശിൽ അറസ്റ്റിലായ നടി നുസ്രത്ത് ഫാരിയയ്ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം അവരെ കോടതി ജയിലിലേക്ക് അയക്കുകയും ഇനി അവരുടെ ജാമ്യാപേക്ഷ മെയ് 22 ന് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് പറയുകയും ചെയ്തിരുന്നു. ബംഗ്ളാ മാദ്ധ്യമങ്ങൾ ജാമ്യം നിഷേധിച്ചത് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പ്രതിഭാഗത്തിന്റെ ഹർജിയിൽ പ്രാഥമികവാദം കേട്ടതിന് ശേഷം ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുസ്തഫിസുർ റഹ്മാൻ നുസ്രത്തിന് ജാമ്യം അനുവദിച്ചതായി അവരുടെ അഭിഭാഷകൻ മുഹമ്മദ് ഇഫ്തിഖർ ഹൊസൈൻ മാധ്യമങ്ങളോട് പറഞ്ഞു .ജാമ്യ രേഖകൾ ഉച്ചയ്‌ക്ക് 12:30 ഓടെ ജയിലിലെത്തിയതായി ജയിൽ അധികൃതർ പറഞ്ഞു .
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ ഗാസിപൂരിലെ കാശിംപൂർ സെൻട്രൽ വനിതാ ജയിലിൽ നിന്ന് അവർ മോചിതയായതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചു. ജയിൽ മോചിതയായ നുസ്രത്തിനെ കുടുംബാംഗങ്ങൾക്ക് കൈമാറി .
ഞായറാഴ്ച , തായ്‌ലൻഡിലേക്ക് പോകുന്നതിനിടെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റിൽ വെച്ച് പോലീസ് നുസ്രത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷെയ്ഖ് ഹസീനയെ അട്ടിമറിക്കുന്നതിനായി മുസ്‌ലിം തീവ്രവാദികൾ നടത്തിയ കലാപത്തിനിടെ വതാര പ്രദേശത്ത് നടന്ന ഒരു കൊലപാതകശ്രമക്കേസിൽ നുസ്രത്ത് ഫാരിയ, അഭിനേതാക്കളായ അപു ബിശ്വാസ്, നിപുൻ അക്തർ, അഷ്‌ന ഹബീബ് ഭാബ്‌ന, സായിദ് ഖാൻ എന്നിവരും മറ്റ് 12 പേരും പ്രതി ചേർക്കപ്പെടുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മറ്റ് 283 പേരെയും ഇതേ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അവാമി ലീഗിന് ധനസഹായം നൽകിയെന്ന കേസിൽ നുസ്രത്ത് ഫാരിയ കുറ്റാരോപിതയായിരുന്നു.
2023ല്‍ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ മുജിബ്; ദി മേക്കിങ് ഓഫ് എ നേഷന്‍’ എന്ന സിനിമയിലാണ് നുസ്രാത് ഫരിയ ഷെയ്ഖ് ഹസീനയായി അഭിനയിച്ചത്. ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത സംരംഭമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്യാം ബെനെഗല്‍ ആയിരുന്നു.