കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങിത്താഴ്ന്നു. കണ്ടെയ്നറുകളടക്കം കടലിൽ പതിച്ചു. ഇതോടെ കപ്പലിൽ ശേഷിച്ചിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാർ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു. ക്യാപ്റ്റൻ റഷ്യൻ പൗരനാണ്. കൂടാതെ 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രെയ്നിൽ നിന്നുള്ള രണ്ടുപേരും ഒരു ജോർജിയ സ്വദേശിയും കപ്പലിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തുനിന്നും ൩൮ നോട്ടിക്കൽ മൈൽ അകലെവച്ച് കടലിൽ മുങ്ങിയത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറുകൾ കടലിലേക്ക് പതിക്കുകയുമായിരുന്നു. ഉച്ചയ്‌ക്ക് 1:25 ഓടെയായിരുന്നു അപകടം.
24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് എൻജിനീയർമാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്. കപ്പലിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടലിൽ വീണ കണ്ടെയ്‌നറുകൾ എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്‌ക്ക് ശേഷം അടിഞ്ഞേക്കാമെന്നാണ് കെഎസ്ഡിഎംഎ പറയുന്നത്. ഇത്തരത്തിൽ കണ്ടെയ്‌നറുകൾ കരയ്‌ക്കടിഞ്ഞാൽ ആളുകൾ തൊടരുതെന്നും 112 ലേക്ക് വിളിച്ച് വിവരം പറയാനുമാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Leave a Comment