ന്യൂഡൽഹി: ബംഗ്ലാദേശിൽ നടന്ന കലാപത്തിന് പിന്നിൽ തങ്ങളാണെന്ന് പാക് ഭീകരസംഘടനയായ ജമാ അത്ത് ഉദ് ദാവ. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സയിഫുള്ള കസൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുകയായിരുന്നു ലക്ഷ്യമെന്നും 1971-ലെ യുദ്ധത്തിന് തിരിച്ചടി നൽകിയെന്നും കസൂരി പറഞ്ഞു.
ലാഹോറിൽ ജമാ അത്ത് ഉദ് ദാവ നടത്തിയ റാലിയിലാണ് ഭീകരൻ സയിഫുള്ള കസൂരിയുടെ വെളിപ്പെടുത്തൽ. ബംഗ്ലാദേശ് രൂപീകരണത്തിന് നൽകിയ തിരിച്ചടിയാണിതെന്നും കസൂരി പറഞ്ഞിരുന്നു. ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിക സംഘടനയായ ജമാഅത്ത് ഇസ്ലാമി നടത്തിയ കലാപത്തിൽ പാക് ഭീകരസംഘടനയ്‌ക്കും ഐഎസിനും പങ്കുണ്ടെന്ന ഭാരതത്തിന്റെ നിലപാട് ശരിവയ്‌ക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സെയ്ദ് രൂപം നൽകിയ സംഘടനയാണ് ജമാഅത്ത് ഉദ് ദാവ. ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയാണിത്.















