എറണാകുളം: തൃപ്പൂണിത്തുറയിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ചതായി പരാതി. ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് പാകിസ്ഥാൻ പതാക ഉപയോഗിച്ചത്. 40 ദിവസം നീണ്ട എഫദ- 2025 എന്ന പരിപാടിയിലാണ് പാകിസ്ഥാൻ പതാക ഉൾപ്പെടുത്തിയത്. ബിജെപി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീകുട്ടൻ നൽകിയ പരാതിയിൽ ഉദയംപേരൂർ പൊലീസ് കേസെടുത്തു.
മതസ്പർദ്ധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പാകിസ്ഥാൻ പതാക പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച് ആരാധന നടത്തിയെന്നാണ് എഫ്ഐആർ. പരിപാടി നടത്തിയതിന് ശേഷം മറ്റൊരു ചടങ്ങിനായി ഓഡിറ്റോറിയത്തിലേക്ക് പോയവരാണ് പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചത്.
പരിപാടിയുടെ സംഘാടകനും ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ദീപു ജേക്കബിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇത് എല്ലാ രാജ്യങ്ങളുടെയും സമാധാനത്തിനായി നടത്തിയ പരിപാടിയാണെന്നാണ് സംഘാടകരുടെ വാദം. അതേസമയം, ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്ന ആരോപണവും ഉയരന്നുണ്ട്.
പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവ് നൽകിയ പരാതിയിൽ പറയുന്നു. 20 ഓളം രാജ്യങ്ങളുടെ പതാകകൾ സൂക്ഷിച്ച കൂട്ടത്തിലാണ് പാകിസ്ഥാന്റെ പതാകയും സ്ഥാപിച്ചത്.















