കാൺപൂർ: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കി യുപി സർക്കാർ. വർദ്ധിച്ചുവരുന്ന വിവാഹത്തട്ടിപ്പുകൾ തടയുന്നതിനുള്ള അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. കൂടാതെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതന്മാർ വിവാഹത്തിന്റെ സാധുത സ്ഥിരീകരിക്കുന്ന വിശദമായ സത്യവാങ്മൂലങ്ങൾ സമർപ്പിക്കുകയും വേണം.
പരിഷ്കരിച്ച പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ (AIG) സംസ്ഥാനത്തുടനീളമുള്ള എല്ലാ വിവാഹ രജിസ്ട്രേഷനുകളുടെയും മേൽനോട്ടം വഹിക്കും. വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ഡെപ്യൂട്ടി രജിസ്ട്രാർമാർ പുരോഹിതൻ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ, വ്യക്തിഗത വിവരങ്ങൾ, ആധാർ പകർപ്പുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയിരിക്കണം. ഒളിച്ചോടുന്ന ദമ്പതികൾക്കും ഇവ നിർബന്ധമാണ്.
ഡെപ്യൂട്ടി രജിസ്ട്രാർമാർ പുരോഹിതരുടെ ഹാജർ, സത്യവാങ്മൂലം വിശദാംശങ്ങൾ എന്നിവ ശരിയായി പരിശോധിക്കുന്നുണ്ടോ എന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽമാർ നിരീക്ഷിക്കും. ഈ മാറ്റങ്ങൾക്ക് കാരണമായ ഹൈക്കോടതിയുടെ 2024 ഒക്ടോബറിലെ വിജ്ഞാപനം പരാമർശിക്കുന്ന പ്രത്യേക നൊട്ടേഷൻ പുതിയ സർട്ടിഫിക്കറ്റുകളിൽ ഉണ്ടായിരിക്കണം. വ്യാജരേഖകൾ ഉപയോഗിച്ച് നടന്നുവരുന്നവിവാഹ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.















