വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ തകർന്നടിഞ്ഞ കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ തഗ് ലൈഫ് ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഉടനെ സ്ട്രീം ചെയ്യും. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലായ് മൂന്നിനാകും സ്ട്രീമിംഗ് ആരംഭിക്കുക.
തിയേറ്ററിൽ ക്ലെച്ച് പിടിക്കാത്ത ചിത്രത്തിന്റെ തലവര ഒടിടിയിൽ മാറുമോ എന്ന് കാത്തിരിക്കുകയാണ് കമലും അണിയറ പ്രവർത്തകരും. ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തെ കമലിന്റെ ആരാധകർ പോലും തിരസ്കരിക്കുകയായിരുന്നു.
റിലീസിന് ഒരാഴ്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ തിയേറ്ററുകൾ ചിത്രത്തിന്റെ പ്രദർശനവും അവസാനിപ്പിച്ചിരുന്നു.130 കോടിക്കാണ് നെറ്റ്ഫ്ളിക്സ് ഒടിടി അവകാശത്തിന് കരാർ ഒപ്പിട്ടത്. എന്നാൽ പടം പൊളിഞ്ഞതോടെ ഈ തുകയിൽ 25 ശതമാനത്തിലേറെ കുറവ് വരുത്തിയിരുന്നു. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററിലെത്തിയത്. സാധാരണയായി തിയേറ്റർ റിലീസിന് 26 ദിവസത്തിന് ശേഷമാകും തമിഴ് ചിത്രം ഒടിടിയിലെത്തുക.
എന്നാൽ തഗ് ലൈഫ് നേരത്തെയാണ്. ഇതുവരെ 47.35 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. 300 കോടിയോളം രൂപയാണ് മുതൽ മുടക്ക്. ചിത്രം പരാജയപ്പെട്ടതോടെ തിയേറ്റർ ഉടമകൾ വിതരണക്കാരായ റെഡ് ജയൻ്റ് മൂവീസിൽ നിന്നും നിർമാതാക്കളായ കമൽഹാസൻ- മണിരത്നം എന്നിവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും.















