കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കൽ വരുമാനമാർഗമാണെന്നും ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസം തടവുകാർക്ക് മൊബൈൽ ഫോൺ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ച പനങ്കാവ് സ്വദേശി അക്ഷയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. സെൻട്രൽ ജയിലിലേക്ക് ലഹരി വസ്‌തുക്കളും മൊബെെൽ ഫോണും അടക്കമുള്ള സാധനങ്ങൾ എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ.
രാഷ്‌ട്രീയ തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുത്താൽ കൂലി. മതിലിന് അകത്ത് നിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞുകൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് അക്ഷയുടെ മൊഴി. ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ മൊബെെൽ ഫോൺ എറിഞ്ഞ് നൽകാൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസമാണ് അക്ഷയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.















